പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറത്തിറക്കിയിരുന്നു. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനായിരുന്നു പോലീസ് നീക്കം. ഫെബ്രുവരി 28-ാം തീയതി പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജാസ്‌ലിയയെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങൾ ദാനംചെയ്തതുവഴി നാലുപേർക്കാണ് പുതുജീവൻ ലഭിച്ചത്.
advertisement
എടവനക്കാട് സ്വദേശിനിയായ ജസ്‌ലിയ (19) രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ജസ്‌ലിയ, തന്റെ പഠനച്ചെലവുകൾക്കായി അങ്കമാലിയിലെ ഒരു പിസ വിപണന ശാലയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ സൗകര്യാർത്ഥം കോളേജ് ഹോസ്റ്റലിലായിരുന്നു താമസം.
അപകടശേഷം സിറിയക്ക് വണ്ടി നിർത്താതെ പോയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീടാണ് അന്വേഷണം ഊർജിതമാക്കിയത്. ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക്കും സഹപാഠി അക്ഷയുമാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വാഹനവും പിടിച്ചെടുത്തു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി.
