TRENDING:

'വിശ്വാസികൾ പ്രതിരോധിക്കും'; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ

Last Updated:

''വക്കീൽ നടത്തിയത് നാടകം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കും''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: സിനിമാ താരവും അഭിഭാഷകനുമായ പി ഷുക്കൂറിനെതിരെ ഫത്വ കൗൺസിൽ. മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഭാര്യ ഷീന ഷുക്കൂറിനെ സ്‌പെഷ്യൽ മാര്യേജ് നിയമ പ്രകാരം വീണ്ടും വിവാഹം ചെയ്തതിനു പിന്നാലെയാണ് ഭീഷണി കുറിപ്പ് അദ്ദേഹം പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെ ഷുക്കൂർ തന്നെയാണ് ഫത്വ കൗൺസിലിന്റെ കുറിപ്പ് പങ്കുവെച്ചത്. ഇന്നു രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം.
advertisement

വക്കീൽ നടത്തിയത് നാടകമെന്നാണ് ഫത്വ കൗൺസിലിന്റെ വിമർശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. എന്നാൽ താൻ അക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്വം പ്രതിരോധിക്കാൻ ആഹ്വാനം നടത്തിയവർക്ക് ആയിരിക്കുമെന്ന് ഷുക്കൂർ വക്കീൽ പ്രതികരിച്ചു.

ഫത്വ കൗണ്‍സിൽ കുറിപ്പിന്റെ പൂർണരൂപം

വിശുദ്ധ ഇസ്ലാം നിഷ്കർഷിച്ച അന്തരസ്വത്ത് വിഭജനത്തിലെ വ്യവസ്ഥകൾ മറികടക്കാൻ ഒരു വക്കീൽ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്നുവെന്ന വാർത്തയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സജീവ ചർച്ചാ വിഷയം.

advertisement

മരണാനന്തരം മുഴുവൻ സമ്പാദ്യങ്ങളും തന്റെ മൂന്ന് പെണ്‍മക്കൾക്ക് മാത്രം ലഭിക്കാനാണ് വക്കീൽ ഈ വിവാഹ നാടകം നടത്താനിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടുനടക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്ന വ്യക്തി, സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചാണ് രണ്ടാം വിവാഹം നടത്തുന്നത് എന്നത് വിരോധാഭാസമാണ്.

Also Read- മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും

ഇസ്ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് മരണപ്പെട്ട പിതാവിന് പെൺമക്കൾ മാത്രമാണെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് പിതാവിന്റെ സഹോദരി സഹോദരന്മാർക്കിടയിൽ വിഭജിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തിൽ നിന്ന് ഒരംശം പോലും തന്റെ സഹോദരന്മാർക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കീലിനെ പുതിയ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത്.

advertisement

സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ സമഗ്രമായി മനസിലാകാത്തതിന്റെ ദുരന്തമാണ് ഇത്തരം ആലോചനകൾ. നമ്മുടെ സ്വത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ അല്ലാഹുവാണ്. അതിന്റെ സമ്പാദനവും വിനിയോഗവുമെല്ലാം അവൻ നിശ്ചയിച്ച വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ നടത്താവൂ.

സ്രഷ്ടാവിൽ വിശ്വസിക്കുകയും അവന്റെ നിയമങ്ങളുടെ പൂർണത അംഗീകരിക്കുകയും ചെയ്യുന്നവർക്ക് ഇതില്‍ ഒട്ടും പരിഭവമുണ്ടാകില്ല. ധന സമ്പാദനവും വിനിയോഗവുമെല്ലാം തന്നിഷ്ടം പോലെയാകാം എന്ന ദുർചിന്തയോ മരണാനന്തരം തന്റെ സമ്പാദ്യം താൻ ഇച്ഛിക്കും പോലെ വിഭജിക്കണം എന്ന ദുർവാശിയോ അവര്‍ക്കുണ്ടാകില്ല.

advertisement

ഒരാളുടെ മരണത്തോടെ തന്റെ സ്വത്ത് അതിന്റെ യഥാർത്ഥ ഉടമസ്ഥൻ തിരിച്ചെടുക്കുകയും കുറ്റമറ്റ രീതിയിൽ പുനർവിഭജനം നടത്തുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമം. മരിച്ച വ്യക്തിയുമായുള്ള ബന്ധം, അവകാശിയുടെ ജീവിത പ്രതീക്ഷ, ഉത്തരവാദിത്തങ്ങൾ എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യഥാക്രമം ഈ വിഭജനത്തിന് പരിഗണിക്കുന്നത്. ഇതിലെ അന്തരങ്ങൾ ഒരു പക്ഷെ, അവകാശികൾക്കിടയിൽ സ്വത്ത് കൂടാനും കുറയാനും തീരെ ലഭിക്കാതിരിക്കാനും വരെ കാരണമാകും.

ഇസ്ലാം മുന്നോട്ട് വെക്കുന്ന ഈ മാനദണ്ഡങ്ങളെല്ലാം അനന്തരസ്വത്തുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ ജീവിതകാലത്ത് സമ്പാദ്യം മുഴുവനായും പെൺകുട്ടികൾക്ക് വീതംവെച്ച് നൽകുന്നതിന് മതത്തിൽ തടസ്സമില്ല. അതിനാൽ തന്നെ ഇസ്ലാമിക നിയമം മറികടക്കാൻ രജിസ്റ്റർ വിവാഹം എന്ന സാഹസത്തിനൊരുങ്ങേണ്ടതില്ല.

advertisement

തങ്ങളുടെ സ്വാർത്ഥതക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികൾ വഞ്ചിതരാകില്ല. മത നിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ അവർ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

ഒരു വിഷയത്തിൽ അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചുകഴിഞ്ഞാൽ തങ്ങളുടെ കാര്യത്തിൽ സ്വേച്ഛാനുസൃതമുള്ള മറ്റൊരു തീരുമാനമെടുക്കാൻ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും പാടില്ല. അവന്നും ദൂതനും ആരൊരാൾ എതിരു പ്രവർത്തിക്കുന്നുവെ അയാൾ സ്പഷ്ടമായ മാർഗഭ്രംശത്തിൽ നിപതിച്ചുകഴിഞ്ഞു | (അഫ്സാബ് 36)

തനിക്കെതിരെ ആരെങ്കിലും ആക്രമണത്തിനു ശ്രമിച്ചാൽ ഈ പ്രസ്‌താവന പുറപ്പെടുവിച്ചവർ മാത്രമായിരിക്കും പൂർണ ഉത്തരവാദികളെന്നും ഷുക്കൂർ വക്കീൽ കുറിച്ചു. നിയമപാലകർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന ഓർമപ്പെടുത്തലും കുറിപ്പിലുണ്ട്.

‘പടച്ചവൻ അനുഗ്രഹിക്കട്ടെ. എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മതനിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ. ‘പ്രതിരോധം’ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ്മെന്റ് ഇറക്കിയവർ മാത്രമായിരിക്കും. നിയമപാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. സ്നേഹം’ – ഷുക്കൂർ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിശ്വാസികൾ പ്രതിരോധിക്കും'; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ
Open in App
Home
Video
Impact Shorts
Web Stories