കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്‌ക്കൊപ്പം തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പശ്ചിമതീര ജലപാത.
ചിലക്കൂർ തുരങ്കം എന്ന കടമ്പ
തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെ 280 കിലോമീറ്റർ നീളമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ട നവീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നു കൊടുക്കുമ്പോൾ പിന്നിടുന്നത് ചിലക്കൂർ തുരങ്കം എന്ന കടമ്പ. ആക്കുളം-ചേറ്റുവ ജലപാത സഞ്ചാരയോഗ്യമാക്കുന്നതിലെ പ്രധാന തടസ്സമായിരുന്നു തുരങ്കത്തിന്റെ നവീകരണം.
advertisement
ഒരു നൂറ്റാണ്ടിന്റെ പൈതൃകം
തിരുവിതാംകൂർ രാജഭരണകാലത്ത് ചരക്ക് നീക്കത്തിനും ഗതാഗതത്തിനുമായി ജലപാത നിർമിച്ചത്.
തിരുവനന്തപുരം വള്ളക്കടവ് മുതൽ വർക്കല വരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി 1824 ലാണ് പാർവതി പുത്തനാർ എന്ന ജലപാത നിർമിച്ചത്. വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിയായിരുന്നു നിർമാണം. ജലപാതയുടെ തുടർനിർമാണത്തിൽ കടമ്പയായത് വർക്കല കുന്ന്.
ആയില്യം തിരുനാളിന്റെ കാലത്ത് 1877ൽ തിരുവിതാംകൂർ സർക്കാർ കനാലിന്റെ രണ്ടറ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുവാൻ വേണ്ടി രണ്ടു തുരങ്ക ജലപാതകൾ നിർമ്മിക്കുകയുണ്ടായി.1876 ൽ ശിവഗിരിയിലും ചിലക്കൂരിലും. ഇന്ത്യയിൽ ഇന്നും തുരങ്കമുള്ള ഒരേയൊരു ജലപാത വർക്കലയിലാണ്. 722 മീറ്ററാണ് ശിവഗിരി തുരങ്കത്തിന്റെ നീളം.ചിലക്കൂർ തുരങ്കത്തിൻറെ ദൈർഘ്യം 340 മീറ്ററും.
വർക്കല തുരപ്പിൻറെ നിർമാണ ശേഷം ഈ ജലപാതയിലൂടെയുള്ള ഗതാഗതവും ചരക്ക് നീക്കവും സുഗമമായി നടന്നു. അങ്ങനെ അനന്തപുരിയിൽ നിന്നും കൊല്ലം വഴി ആലപ്പുഴ - തൃശൂർവഴി ഷൊർണൂർവരെ പോകാമെന്ന സൗകര്യം നിലവിൽവന്നു. ഈ കനാലിനെയാണ് ടി.എസ്. കനാൽ അഥവാ തിരുവനന്തപുരം- ഷൊർണൂർ കനാൽ എന്ന പേരിൽ അറിയപ്പെട്ടത്. ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു ഇത്.
പിന്നീട് റോഡ്, റെയിൽ ഗതാഗതത്തിന് പ്രാധാന്യം വന്നതോടെ ജലപാത യാത്രായോഗ്യമല്ലാതായി. 1960 കൾ വരെ ഉപയോഗത്തിലിരുന്ന തുരങ്കം പിന്നീട് ചെളിയും കാട്ടുചെടികളും നിറഞ്ഞ് ഉപയോഗശൂന്യമായി. 2006-07 കാലത്ത് തുരങ്കം ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ താൽക്കാലികമായി ഒരുക്കി.
ചിലക്കൂർ തുരങ്കപാതയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ
വിഡിയോ മാപ്പിങ് സാങ്കേതിക വിദ്യയിലൂടെ വിനോദസഞ്ചാരികൾക്കു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ദൃശ്യവിരുന്നൊരുക്കുന്ന രാജ്യത്തെ ആദ്യ തുരങ്കപാതയായി ചിലക്കൂർ.ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, ടൂറിസം കേന്ദ്രങ്ങൾ, സാംസ്കാരിക പൈതൃകം തുടങ്ങിയവയും പ്രതിപാദിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുന്ന 20 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബോട്ട് ഇവയുണ്ടാകും. 4.5 കോടി രൂപ ചെലവിൽ ഇവയെല്ലാം സിയാൽ വഴിയാണ് നടപ്പിലാക്കിയിട്ടുള്ളത്.
10 ജില്ലകളിലൂടെ ജലയാത്രയും വിനോദസഞ്ചാരവും
തിരുവനന്തപുരം കോവളം മുതൽ കാസർഗോഡ് ബേക്കൽ വരെ 616 കിലോമീറ്റർ ദൂരത്തിലെ ജലപാത വഴി തുടർച്ചയായ ജലയാത്രയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവയൊഴികെ മറ്റ് 10 ജില്ലകളെയും ബന്ധിപ്പിക്കുന്ന ഈ ശൃംഖല നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വലിയ ഹരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. . യാത്രയ്ക്കിടയിൽ അവർക്ക് ഇറങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ കഴിയും. കാഴ്ചകൾ മാത്രമല്ല, നമ്മുടെ നാടൻ വിഭവങ്ങൾ കൂടി ആസ്വദിച്ചുള്ള, ജലപാതയിലൂടെയുള്ള യാത്ര വലിയ തോതിലുള്ള മാറ്റം ടൂറിസം രംഗത്തുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചരക്കു നീക്കം
നിലവിൽ റോഡിലൂടെയാണ് നമ്മുടെ എല്ലാ ചരക്കുനീക്കവും നടക്കുന്നത്. ജലപാതയുടെ വികസനത്തോടെ ഈ കാര്യങ്ങളിൽ വലിയ മാറ്റം വരും. തൃക്കുന്നപ്പുഴ ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചരക്കുനീക്കത്തിൽ വലിയ മാറ്റമുണ്ടാകും. കൊച്ചിയിൽ നിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് പ്രതിദിനം 40 ടാങ്കറുകളാണ് അസംസ്‌കൃത വസ്തുക്കളുമായി പോകുന്നത്. ഇത് രണ്ട് ബാർജുകൾ ഉണ്ടായാൽ ജലപാതയിലൂടെ എത്തിക്കാൻ കഴിയും. ഇത് ദേശീയപാതയിലെ തിരക്ക് കുറയ്ക്കാനും അപകടങ്ങൾ ഇല്ലാതാക്കാനും സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തേക്കുള്ള വഴി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ഈ ജലപാതയെ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതോടെ ഒരു മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് ശൃംഖല സംസ്ഥാനത്ത് നിലവിൽ വരും. ഇത് കയറ്റുമതി-ഇറക്കുമതി ചിലവ് കുറയ്ക്കുകയും നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. വ്യാവസായിക യൂണിറ്റുകൾ, ലോജിസ്റ്റിക്‌സ് ഹബുകൾ, ഫുഡ് പ്രോസസിങ് കേന്ദ്രങ്ങൾ എന്നിവ ജലപാതയുടെ തീരങ്ങളിൽ വളർന്നുവരും. ഇത്തരത്തിൽ പല നിലയിൽ വികസന സാധ്യതയുള്ള പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജലപാത വികസനത്തിന് ഇതുവരെ 450 കോടി
തൃശൂർ കാട്ടൂർ സെക്ഷൻ മധുരംപള്ളിയിൽ അഞ്ച് കിലോമീറ്റർ ദൂരം സംസ്ഥാന ജലപാത നിലവാരത്തിൽ ആഴവും വീതിയും കൂട്ടി നവീകരിച്ചിട്ടുണ്ട്. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കോഴിക്കോട് മൂഴിക്കൽ ലോക്ക്-കം ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് പാലം, 14 കിലോമീറ്റർ നീളത്തിൽ നവീകരിച്ച വടകര - മാഹി കനാൽ എന്നിവയും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്. വടകര - മാഹി കനാൽ പൂർത്തിയാക്കൽ പ്രയാസമുള്ള കാര്യമായിരുന്നു. ഇതെല്ലാം നാഷണൽ വാട്ടർവേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ ജലപാത വികസനത്തിന് ഇതുവരെ 450 കോടി രൂപയുടെ പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 325 കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. ഇതിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് 150 കോടി രൂപ ചെലവഴിച്ചത്. വർക്കലയിലും കഠിനംകുളത്തുമായി 580 ഓളം കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യമാണ് ഉറപ്പാക്കിയത്.
