മുപ്പത് വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു കഴിഞ്ഞ മാസം മുസ്‌ലിം ലീഗിൽ ചേർന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സുജയുടെ മാറ്റം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ എൻ. ചന്ദ്രബാബു ബിജെപിയിൽ എത്തിയത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവർ പ്രതിനിധീകരിച്ച കുരുവിക്കോണം, പാറവിള വാർഡുകളിൽ ബിജെപി വിജയിച്ചിരുന്നു. ഇരുവരുടെയും പ്രവർത്തനത്തിലെ പോരായ്മയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന് സി.പി.എം ജില്ലാ, ഏരിയ ഘടകങ്ങളിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പാർട്ടി വിടാൻ തീരുമാനിച്ചത്.
advertisement
ഈഴവ സമുദായംഗമായ സുജ ചന്ദ്രബാബുവിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യതയുണ്ട്. മുസ്‌ലിം ഇതര വിഭാഗങ്ങളിൽ നിന്നും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള ലീഗിന്റെ നീക്കത്തിന് സുജയുടെ വരവ് ഗുണകരമാകും.
ഇരുവരുടെയും പാർട്ടി മാറ്റത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. 'ശല്യം ഒഴിഞ്ഞു' എന്നാണ് സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ പ്രതികരിച്ചത്. പാർട്ടിയിൽ നിന്ന് നേടാവുന്നതെല്ലാം നേടിയ ശേഷം മറുകണ്ടം ചാടിയ ഇരുവരുടെയും നിലപാട് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
