ഏറെ കാലത്തെ ആവശ്യത്തിന് ഒടുവിലാണ് പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് ലഭിച്ചത്. താന്‍ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാലതാമസമേ ഉണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗണേഷ് കുമാർ പരിപാടിയില്‍ സംസാരിച്ചുത്തുടങ്ങിയത്. ഇന്ന് ഇവിടുന്ന് ആരംഭിക്കുന്ന ബസുകളെല്ലാം പൂര്‍ണമായും ലാഭത്തില്‍ ഓടുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എന്ന നിലയില്‍ ബസ് എടുത്ത് പോയി നഷ്ടത്തില്‍ ഓടി ആളാവുന്ന പരിപാടി ഇല്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. 'പത്തനാപുരത്ത് നിന്ന് കണ്ണൂർ ജില്ലയിലെ ചന്ദനക്കാം പാറയ്‌ക്ക് ഒരു ബസുണ്ടായിരുന്നു. ആ ബസില്‍ ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്, തലശ്ശേരി കഴിഞ്ഞാല്‍ ആരും ഇല്ലെന്നാണ്. അങ്ങനെയെങ്കിൽ നമ്മള്‍ തലശ്ശേരി വച്ച് അങ്ങ് നിര്‍ത്തും'- ഗണേഷ് പറഞ്ഞു.
advertisement
വെറുതെ ആഡംബരത്തിന് വേണ്ടി, പേര് വയ്ക്കാന്‍ വേണ്ടി, കെഎസ്‌ആര്‍ടിസി ബസുകള്‍ ഇനി എവിടെയും ഓടില്ല മന്ത്രി പറഞ്ഞു. 'ഞാന്‍ കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥരോടായി പറയാനുള്ള കാര്യങ്ങള്‍ ഒരു കത്തായി നിങ്ങള്‍ക്ക് വരും. പരസ്പരം തിരിച്ചറിയേണ്ട കാര്യങ്ങളായിരിക്കും കത്തിലുണ്ടാവുക. എല്ലാ ഉദ്യോസ്ഥരുമായും സംഘടനകളുമായും അടുത്ത ദിവസം യോഗം വിളിച്ചിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും'- ഗണേഷ് കുമാർ പറഞ്ഞു.