വലയിൽ വീണ വവ്വാലുകളെ പിടിച്ച് സ്രവം ശേഖരിച്ച് വിശദ പരിശോധന നടത്തുന്നതിനായി കൊണ്ടു പോയി. കഴിഞ്ഞ ദിവസം അരയങ്കോട് കരിമലയിൽ നിന്നും വെടിവെച്ചു വീഴ്ത്തിയ കാട്ടുപന്നിയുടെ സാംപിൾ ശേഖരിച്ചിരുന്നു. കാട്ടുപന്നിയുടെ സാംപിൾ വിശദ പരിശോധനയ്ക്ക് അയക്കും. വവ്വാലുകളെ നിരീക്ഷിക്കാൻ ഇൻ ഫ്രാറെഡ് ക്യാമറകൾ മരങ്ങളിൽ സ്ഥാപിക്കും. ഡോ: അരുൺ സഖറിയയുടെ നേതൃത്വത്തിലുളള സംഘമാണ് വവ്വാലുകൾക്കായി വല വിരിച്ചത്.
വലയിൽ വീണ വവ്വാലുകളുടെ താവളങ്ങൾ സഞ്ചാരപഥം എന്നിവയും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്നു വ്യക്തമാക്കുന്നതാണു തുടർച്ചയായ വർഷങ്ങളിലുണ്ടാകുന്ന നിപ ബാധ. വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുമ്പോഴാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വവ്വാലുകൾക്കായി വല വിരിച്ചത്. രാത്രി സമയത്താണ് വവ്വാലുകൾ പഴങ്ങൾ ഭക്ഷിക്കുന്നത്. അതിനാൽ രാവിലെ വീട്ടുമുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങൾ കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
advertisement
1998-ൽ മലേഷ്യയിലും, തുടർന്ന് സിങ്കപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാൽ പോലുള്ള ജീവികളിൽ നിന്ന് നിപ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു.
മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നത്.
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് നിപ വൈറസുകൾ. പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസിൽപെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.
മലേഷ്യയിൽ വവ്വാലുകളിൽനിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. പന്നികൾക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയിൽ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.