രണ്ട് ദിവസം മുമ്പാണ് ജി സുധാകരൻ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ആലപ്പുഴയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി സുധാകരന് മുന്നിൽ വെച്ചതായാണ് വിവരം. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം സജി ചെറിയാനുമായും സുധാകരൻ കൂടിക്കാഴ്ച നടത്തി. ഇരുവരും ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ഇതോടെ ആലപ്പുഴ സിപിഎമ്മിലെ പ്രതിസന്ധി അയയുന്നതായാണ് സൂചന. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ ആലപ്പുഴയിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ പ്രസാദ്, കെ രാഘവൻ തുടങ്ങിയവരും മുഖ്യമന്ത്രിയെ കണ്ടിരുന്നു.
advertisement
Also Read- Covid 19| രോഗികൾ കൂടി; സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്, ടിപിആർ 11.91
ഇതിനിടെ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകൾ പരിശോധിക്കുന്നതിനായുള്ള എളമരം കരീം- കെ ജെ തോമസ് കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി. മൂന്നര മണിക്കൂറോളം സുധാകരൻ കമ്മീഷന് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചു. തെരഞ്ഞെടുപ്പിലെ കണക്കുകൾ അടക്കമാണ് സുധാകരൻ കമ്മീഷന് മുന്നിലേക്ക് എത്തിയത്. സുധാകരൻ പോയ ശേഷം എച്ച് സലാമും കമ്മീഷന് മുന്നിൽ ഹാജരായി. വരും ദിവസങ്ങളിലും കമ്മീഷൻ തെളിവെടുപ്പ് തുടരും.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധാകരനും സജി ചെറിയാനും ഇടയിലെ മഞ്ഞ് ഉരുകുന്നതായാണ് സൂചന. അതിനിടയിലാണ് കമ്മീഷൻ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നത്. ഇന്നലെ ഉച്ചയോടെയാണ് കമ്മീഷന്‍ അംഗങ്ങളായ എളമരം കരിം, കെ ജെ തോമസ് എന്നിവര്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ എത്തിയത്. തെളിവെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും കമ്മീഷനുമായി സഹകരിക്കണമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ആവശ്യപ്പെട്ടു.
Also Read- Rain Alert | സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
അമ്പലപ്പുഴയിലെ തെരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ ഉയർന്ന പരാതികള്‍ ആണ് പ്രധാനമായും പരിശോധിക്കുക. തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ശ്രമിച്ചു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് സുധാകരനെതിരെ അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എച്ച് സലാം സംസഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ഉള്ളത്. സുധാകരന്റെ ശരീരഭാഷ സ്ഥാനാര്‍ത്ഥിക്ക് ഗുണകരമല്ലായിരുന്നു എന്നും, സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ഡിപിഐ ബന്ധം ആരോപിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചതും സുധാകരന്റെ അറിവോടെ ആയിരുന്നു എന്നും സലാം ആരോപിക്കുന്നു. ഇതിന് പിന്നാലെ ജില്ലയില്‍ ഏഴിടങ്ങളില്‍ സിപിഎം പരാജയപ്പെടുമെന്ന് നേതൃത്വത്തെ സുധാകരന്‍ അറിയിച്ചിരുന്നു എന്നും ആരോപണം ഉണ്ട്.
സലാമിനെതിരായി മറു വിഭാഗം നല്‍കിയ പരാതികളും കമ്മീഷന്‍ പരിശോധിക്കും. തെരഞ്ഞെടുപ്പ് വേളയില്‍ ജി സുധാകരന്‍ വര്‍ഗ വഞ്ചകാനാണെന്ന് ചൂണ്ടിക്കാട്ടി പോസ്റ്ററുകള്‍ പതിപ്പിച്ചു. പാര്‍ട്ടി തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് പുറമെ ബദല്‍ കമ്മിറ്റി ഉണ്ടാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി, സിപിഎം പുറത്താക്കിയ ലതീഷ് ബി ചന്ദ്രനുമൊത്ത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു എന്നതടക്കം നീളുന്നു ആരോപണങ്ങള്‍. ഇതിന് പുറമെ അമ്പലപ്പുഴയില്‍ ജി സുധാകരന്റെ പോസ്റ്ററുകള്‍ നശിപ്പിച്ച് എ എം ആരിഫിന്റെ പോസ്റ്ററുകള്‍ പതിപ്പിച്ചതും പാര്‍ട്ടിയുടെ അനുവാദമില്ലാതെ എംപി സ്വന്തം നിലയില്‍ പോസ്റ്ററുകള്‍ അച്ചടിച്ചു എന്നതുള്‍പ്പെടെയുള്ളവയും പരിശോധിക്കും.
സുധാതകരനെതിരെ ശബ്ദ രേഖകളടക്കമുള്ള തെളിവുകള്‍ കമ്മീഷനുമുന്നില്‍ ഹാജരാക്കും. എന്നാല്‍ തനിക്കെതിരെ ഉയർന്ന അരോപണങ്ങളെ മണ്ഡലത്തില്‍ നേടിയ വോട്ടിന്റെ കണക്കുകള്‍ തന്നെ നിരത്തിയാകും സുധാകരന്‍ പ്രതിരോധിക്കുക.
