സംസ്ഥാന ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ അഞ്ച് മാസമായി പിടിക്കുന്നുണ്ട്. മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1-നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം' എന്ന് പേര് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തശേഷം എടുക്കണമെന്നും മന്ത്രിസഭ നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനമെടുത്തത്.
മന്ത്രിസഭാ തീരുമാനം വന്നതിനു പിന്നാലെയാണ് ധനമന്ത്രി ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കുമെന്നും ധനമന്ത്രിയും സംഘടനാ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.