ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട മതപരമായ വ്യക്തിനിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതാണ്. ആചാരങ്ങളുടെ കാര്യത്തില്‍ ഐക്യം കൊണ്ടുവരാനല്ല ഏകീകൃത സിവില്‍ കോഡ് ശ്രമിക്കുന്നത്. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് നിയമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
“മുസ്ലീം വ്യക്തിനിയമം ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഘടകമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അത്തരം വ്യക്തിനിയമമില്ലാത്ത രാജ്യങ്ങളില്‍ താമസിക്കുന്ന ഇസ്ലാം മതസ്ഥർക്കെതിരെ എന്തുകൊണ്ട് ഫത്വ പുറപ്പെടുവിക്കുന്നില്ല? വ്യക്തിനിയമങ്ങളില്ലാത്ത യുഎസിലേക്കും യൂറോപ്പിലേക്കും എന്തിനാണ് ആളുകള്‍ കുടിയേറുന്നത്? യുഎസിലും പാകിസ്ഥാനിലും, യുകെയിലും മുസ്ലീം മതസ്ഥർക്ക് വ്യക്തിനിയമങ്ങളില്ലാതെ മുസ്ലീമായി തന്നെ ജീവിക്കാം. എന്നാല്‍ ഇന്ത്യയില്‍ പറ്റില്ല. വ്യക്തിനിയമം ഇല്ലാതെ ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയാണ്,” അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
advertisement
“വിവാഹം, ചടങ്ങുകള്‍ എന്നിവയില്‍ ഐക്യത കൊണ്ടുവരികയെന്നതല്ല ഏകീകൃത സിവില്‍ കോഡിന്റെ ഉദ്ദേശം. ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നാല്‍ മുസ്ലീം വിവാഹ ചടങ്ങായ നിക്കാഹില്‍ വരെ മാറ്റങ്ങളുണ്ടാകുമെന്ന് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എല്ലാവരും ഒരേ രീതിയിലുള്ള ചടങ്ങുകളും ആചാരങ്ങളും പിന്തുടരണം എന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങള്‍. ആഗോളതലത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്തില്‍ തുല്യ നീതി ഉറപ്പാക്കണം. ഒരേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരേ രീതിയിലുള്ള നീതി ലഭിക്കണം. മതത്തിന്റെ പരിഗണന അവിടെ നല്‍കരുത്,’ അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഭരിച്ച മുസ്ലീം ഭരണാധികാരികള്‍ പോലും മുസ്ലീം വിഭാഗത്തിന് വേണ്ടി മാത്രം നിയമമുണ്ടാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ബ്രിട്ടീഷുകാരാണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ചത്. അവര്‍ ഇന്ത്യയെ ഒരു രാജ്യമായി അല്ല കണ്ടത്. നിരവധി സമുദായങ്ങളുടെ കൂട്ടായ്മയായാണ് കണ്ടത്. മൂസ്ലീങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. മുസ്ലീം സമുദായത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല ഏകീകൃത സിവില്‍കോഡ് എന്ന് അദ്ദേഹം പറഞ്ഞു.
“മുസ്ലീം സമുദായത്തിന് വെല്ലുവിളിയാകുന്ന നിയമമാണ് എകീകൃത സിവില്‍ കോഡ് എന്ന് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്. നിരവധി സമുദായങ്ങളെയാണ് ഈ നിയമം ബാധിക്കുന്നത്. ഇന്ന് വ്യക്തി നിയമം പിന്തുടരാന്‍ ആരെയും നിര്‍ബന്ധിക്കാറില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരളത്തില്‍ നിന്നുള്ള മുസ്ലീം സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. സമസ്ത കേരള ജമായത്തുല്‍ ഉലമയും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാല്‍ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നിയമം നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.