രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. സഭയിലേക്ക് കടന്ന ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മുഴങ്ങി. പോയിന്റ് ഓഫ് ഓർഡറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുന്നേറ്റു. ഇതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറയുകയുണ്ടായി. തുടർന്ന് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
advertisement
സർക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന സൂചികകളും ഗവർണർ എടുത്ത് പറയുമ്പോഴും കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കുമ്പോഴും ഭരണപക്ഷം നിശ്ശബ്ദത പാലിക്കുകയായിരുന്നു. സാധാരണ ഡസ്കിലിടിച്ചും കൈയടിച്ചും ആവേശപൂർവം നയപ്രഖ്യാപന പ്രസംഗം കേട്ടിരിക്കുന്ന ഭരണപക്ഷത്തെയാണ് മുൻപ് സഭയിൽ കണ്ടിട്ടുള്ളത്.
കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിനുള്ള വകയിരുത്തൽ കുറഞ്ഞതിൽ കേന്ദ്രസർക്കാരിന് തുറന്ന വിമർശനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായി. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായി കേന്ദ്രം നിയമനിർമാണങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ ബാധിക്കുന്നു. കേന്ദ്രത്തിനെ വിമർശിക്കുന്ന ഭാഗവും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു.
Also Read- RTPCR| കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട
പരിസ്ഥിതി സൗഹൃദമായ യാത്രാ സാഹചര്യമാണ് കെ റെയിലിലൂടെ കേരളത്തിനു ലഭിക്കുകയെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. യാത്രാ സൗകര്യം വർധിക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും വർധിക്കും. വേഗവും സൗകര്യവും ഉറപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നു. സുസ്ഥിര വികസന സൂചികകളിൽ കേരളമാണ് മുന്നിൽ. നിതി ആയോഗ് കണക്കുകളിൽ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യരംഗത്ത് സംസ്ഥാനമാണ് രാജ്യത്ത് മുന്നിൽ. ദാരിദ്രനിർമാർജനത്തിലും കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും ദാരിദ്രം കുറവ് സംസ്ഥാനത്താണ്. പച്ചക്കറി ഉൽപ്പാദനം കൂട്ടാൻ കൂടുതൽ ഫാർമർ പ്രൊഡ്യൂസർ യൂണിറ്റുകൾ നടപ്പാക്കും. കൈത്തറിക്ക് കേരള ബ്രാൻഡ് കൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു.
ബിപിഎൽ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. എല്ലാവർക്കും വീട് എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. പഞ്ച വത്സര പദ്ധതികൾ നടപ്പാക്കുന്നതിലും സംസ്ഥാനം മാതൃകയാണ്. ജനസംഖ്യയിൽ ആയിരം പേരിൽ അഞ്ചു പേർക്കെങ്കിലും ജോലി ഉറപ്പാക്കാനുളള പദ്ധതി തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കി. എന്നാൽ ചെലവു കൂടിയിട്ടും വിഹിതം കൂട്ടാൻ കേന്ദ്രം തയാറായിട്ടില്ല. കേരളത്തിനുള്ള ജിഎസ്ടി വിഹിതം കുറഞ്ഞത് വലിയ നഷ്ടമാണ്. കടമെടുക്കാനുള്ള പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്തെ സഹായിക്കുക കേന്ദ്രത്തിന്റെ ബാധ്യതയാണ്. കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണം. ഫെഡറലിസം ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ ഗവർണർ എണ്ണിപ്പറഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യസംവിധാനങ്ങൾക്ക് കഴിഞ്ഞതായും വിവരിച്ചു. മഹാമാരിക്കാലത്ത് ജനത്തെ ചേർത്തുപിടിച്ച സർക്കാർ അവരുടെ ക്ഷേമം ഉറപ്പാക്കി. 18 വയസ്സിന് മുകളിലുള്ള 100 ശതമാനം പേർക്കും വാക്സിൻ നൽകാൻ സാധിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടി മാതൃകയാണ്. സർക്കാർ സമയ പരിധിക്കുള്ളിൽ നിരവധി പദ്ധതികൾ പൂർത്തിയാക്കി. സംസ്ഥാനം നിരവധി പ്രക്യതി ദുരന്തങ്ങൾ നേരിട്ടു. എന്നാൽ അവയെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാനായി. ജനങ്ങളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നതായും ഗവർണർ പറഞ്ഞു.