ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്‍റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരും നല്‍കിയത്.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം തവണയാണ് രണ്ടുപേരും മന്ത്രിമാരാകുന്നത്.
advertisement
സിനിമാ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗതാഗത വകുപ്പ് തന്നെയാകും ഗണേഷ് കുമാറിന് ലഭിക്കുക. കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഇടക്കാല മന്ത്രിസഭാ പുനഃസംഘടനയ്ക്ക് എൽഡിഎഫിനുള്ളിൽ ധാരണയായതിനു പിന്നാലെ മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച് കെ.ബി. ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രൻ കടന്നപ്പള്ളിക്കും പിണറായി വിജയൻ മന്ത്രിസഭയിലേക്ക് വരാൻ വഴിയൊരുങ്ങി.