കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടത്. കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി (45) ആണ് മരിച്ചത്. രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മണിയാണ് ഓട്ടോ ഓടിച്ചിരുന്നത്.
കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേയായിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
advertisement
മണിയെ കൂടാതെ വേറെ നാലു പേരും ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന അതേ ആന തന്നെയാണ് ആക്രമണം നടത്തിയത്. കാട്ടാനയുടെ ആക്രമണം രൂക്ഷമാകുമ്പോഴും സർക്കാർ സംഭവത്തിൽ കാര്യക്ഷമമായി ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അതേസമയം, കോൺഗ്രസ് ജനങ്ങളെ അണിനിരത്തി 10 മണിക്ക് വഴിതടയൽ സമരം നടത്തും. ജീവൻ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകുക, ആക്രമണകാരിയായ ആനയെ ഉൾക്കാട്ടിലേക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.