അതേസമയം കൂടുതല്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എങ്കിലും ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപയ്ക്കായി രൂപം നല്‍കിയ മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ:സുനില്‍ കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു. മരിച്ച കുട്ടിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും അവര്‍ പൂര്‍ണ്ണമായും രോഗ മുക്തരായെന്ന് പറയാന്‍ കഴിയില്ല.
നിരീക്ഷണ കാലയളവ് 7 മുതല്‍ 10 ദിവസം വരെയാണ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഈ ദിവസങ്ങളിലാണ് ഒരാളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. അതിനാല്‍ ഇപ്പോള്‍ നെഗറ്റീവായാലും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഒരു കാരണവശാലും ജാഗ്രത കൈവിടരുത്.
advertisement
കോവിഡ് പോലുള്ള ഒരു രോഗമല്ല നിപ. നിപ വൈറസ് ബാധ ഉണ്ടായാല്‍ മരണ നിരക്ക് 40 മുതല്‍ 75 ശതമാനം വരെ. അതിനാല്‍ ജാഗ്രതയുടെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ച്ചയും പാടില്ല. ചെറിയ ഒരു വീഴ്ച്ച ഉണ്ടായാല്‍ പോലും വലിയ വിലയാവും അതിന് നാം നല്‍കേണ്ടി വരുക. അതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. കൂടുതല്‍ നെഗറ്റീവ് കേസുകള്‍ ഉണ്ടാവുന്നത് വലിയ ആശ്വാസകരമാണ്.
Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കോവിഡ്; ടി പി ആർ 16.69, മരണം 125
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ കൊടുക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വകുപ്പ് മേധാവികളുടെ നേത്യത്വത്തില്‍ ആറംഗ മെഡിക്കല്‍ ബോര്‍ഡാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഇതിനായി എല്ലാ ദിവസവും പതിനൊന്ന് മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
നിപയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിവാകാത്ത സാഹചര്യത്തില്‍ പനിയോ മറ്റ് രോഗലക്ഷണമോ ഉണ്ടെങ്കില്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടര്‍മാരെ കണ്ട് മതിയായ ചികിത്സ തേടണം. വവ്വാല്‍ രോഗം പടര്‍ത്തുന്നതിനാല്‍ പഴങ്ങളില്‍ നിന്നും രോഗം പകരുവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഡോക്ടര്‍ സുനില്‍ കുമാര്‍ വ്യക്തമാക്കി.