അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും സംശയരോഗമുള്ള ഭർത്താവ് വിവാഹജീവിതം നരകമാക്കുമെന്നും കേരള ഹൈക്കോടതി. ഭർത്താവ് പുറത്തു പോകുമ്പോൾ മുറി പൂട്ടുകയും തൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഭർത്താവുള്ളപ്പോഴല്ലാതെ ഫോൺ ചെയ്യാൻ അനുവദിക്കുന്നില്ലെന്നുമുള്ള ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയുടെ വിശ്വസ്തതയെ സംശയിക്കുന്ന ഭർത്താവ് അവരുടെ ആത്മാഭിമാനവും സമാധാനവുമാണ് നശിപ്പിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
advertisement
ഇത്തരത്തിൽ ഭർത്താവിന്റെ സംശയം മൂലമുണ്ടാകുന്ന പെരുമാറ്റം അനുഭവിക്കുന്ന ഭാര്യയ്ക്ക് തെളിവുകൾ ഹാജാരാക്കൻ കഴിയണമെന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തെളിവ് ഹാജരാക്കിയില്ല എന്നതിന്റെ പേരിൽ ഹർജി തള്ളിക്കളയാനാകില്ലെന്നും അഭിപ്രായപ്പെട്ടു. പരസ്പരവിശ്വാസമാണ് വിവാഹത്തിന്റെ ആത്മാവ്. ഭർത്താവ് അകാരണമായി വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുകയും സംശിക്കുകയും ചെയ്യുന്നത് ഭാര്യയ്ക്ക് വലിയ മാനസക വേദനയും അപമാനവും ഉണ്ടാക്കുമെന്നും കോടതിപറഞ്ഞു.
2013ൽ വിവാഹിതരായ ദമ്പതികളുടെ വിവാഹമോചന ഹർജിയാണ് കോടതി പരിഗണച്ചത്. വിവാഹ മോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തെളിവില്ലെന്ന പേരിൽ അനുവദിച്ചില്ല. തുടർന്ന് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹസമയത്ത് നഴ്സായി ജോലി ചെയ്യുകയായിരുന്നു ഭാര്യ. വിവാഹശേഷം ഭാര്യയോടു ജോലി രാജിവച്ച്, വിദേശത്തുള്ള തന്റെയടുത്തെത്താൻ ഭർത്താവ് ആവശ്യപ്പെട്ടു. അവിടെ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു ഭർത്താവ് ഭാര്യയെ തന്റെയടുത്തേക്ക് കൊണ്ടുവന്നത്. എന്നാൽ വിദേശത്തെത്തിയതോടെ ഭർത്താവിന്റെ സംശയരോഗം വെളിപ്പെട്ടെന്നും ജോലിക്കു പോകണമെന്ന് പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്തിയെന്നും ഭാര്യ പറയുന്നു. ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഉപദ്രവിച്ചിരുന്നതായും തന്റെ മാതാപിതാക്കളെ വരെ അധിക്ഷേപിച്ചിരുന്നതായും ഭാര്യ പറഞ്ഞു. ഭർത്താവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
