പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തുന്ന ഇന്ന് ക്ഷേത്രസന്നിധിയിൽ കൂടുതൽ വിവാഹങ്ങൾ നടത്താനായി നിശ്ചയിച്ചിരുന്നു. മലയാളമാസമായ മകരത്തിലെ ശുഭമുഹൂർത്തങ്ങളിലൊന്നാണ് ഇന്നത്തേത്. കഴിഞ്ഞ ദിവസം രാത്രി വഴിപാടുകൗണ്ടറുകൾ അടയ്ക്കുന്നതുവരെ 77 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.
രാവിലെ അഞ്ചുമണി മുതൽ ഏഴുവരെ 23 വിവാഹങ്ങൾ നടത്താനാണ് നിശ്ചയിച്ചിരുന്നു. ഏഴുമുതൽ ഒമ്പതുവരെ 11 വിവാഹങ്ങളാണ് ശീട്ടാക്കിയത്. ഈ സമയത്തിനുള്ളിലാണ് പ്രധാനമന്ത്രിയുടെ വരവ്. ഇത് കണക്കിലെടുത്താണ് വിവാഹങ്ങൾ രാവിലെ ആറ് മണിക്ക് മുമ്പും ഒമ്പത് മണിക്ക് ശേഷവുമാക്കിയത്.
നരേന്ദ്ര മോദി രാവിലെ എട്ടിനുശേഷം ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് 8.45ന് നടക്കുന്ന സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് കല്യാണമണ്ഡപത്തിൽ എത്തും. നാല് മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്. മറ്റു മൂന്ന് മണ്ഡപങ്ങളിലും ഈ സമയം വിവാഹങ്ങൾ നടക്കും. പ്രധാനമന്ത്രി ഈ വിവാഹങ്ങൾക്കും സാന്നിധ്യമാകുമെന്നാണ് കരുതുന്നത്.
advertisement
രാവിലെ 9 മുതൽ 10 വരെയുള്ള സമയം 18 വിവാഹങ്ങളാണ് നടക്കുക. പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനസമയം ക്ഷേത്രത്തിൽ അത്യാവശ്യം വേണ്ട ജീവനക്കാരേ ഉണ്ടാകൂ. നാലമ്പലത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീനാഥ് നമ്പൂതിരി, ഓതിക്കൻ, ആവശ്യമുള്ള കീഴ്ശാന്തിക്കാർ, അത്യാവശ്യമുള്ള പരിചാരകന്മാർ മാത്രമേ ഉണ്ടാകൂ. ഗണപതി, ഭഗവതി, അയ്യപ്പൻ എന്നീ ഉപദേവകോവിലുകളിൽ കീഴ്ശാന്തിക്കാരുണ്ടാകും.