'ലോകസഭാ തെരഞ്ഞെടുപ്പിൽ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ. വി. എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല.
ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ....'- കെ. സുരേന്ദ്രൻ വ്യക്തമാക്കി.
advertisement
കെ. സുരേന്ദ്രൻ ക്രിസ്മസ് ദിവസം എം.കെ വർഗീസിന്റെ വീട്ടിലെത്തി കേക്ക് കൊടുത്തതാണ് വിവാദം. ഇതിന് പിന്നാലെ എം.കെ വർഗീസിനെ വിമർശിച്ചുകൊണ്ട് സുനിൽ കുമാർ രംഗത്ത് വന്നിരുന്നു. ബിജെപി പ്രസിഡന്‍റിന്‍റെ കയ്യില്‍ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമല്ലെന്നാണ് സുനിൽ കുമാർ പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തിന്‍റെ ചെലവില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് സുനിൽ കുമാർ പറഞ്ഞത്.
തൃശൂർ മേയർ എം.കെ വർഗീസും വിഷയത്തിൽ സുനിൽ കുമാറിന് മറുപടി നൽകിയിരുന്നു. തന്റെ വീട്ടിലേക്ക് ആരു കേക്ക് കൊണ്ടു വന്നാലും വാങ്ങിക്കുമെന്നും കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നുമാണ് തൃശൂർ മേയർ പറഞ്ഞത്.