'ക്യാപ്റ്റൻ' വിളി സിപിഎമ്മിൽ പുതിയ വ്യക്തി പൂജാ വിവാദത്തിനാണ് വഴി തുറന്നിരിക്കുന്നതിനിടെയാണ് നേതാക്കൾ പ്രതികരണങ്ങളുമായി എത്തിയത്. വ്യക്തിയല്ല, പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പരാമർശം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞു.
Also Read- 'അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചയാൾ; പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം': എം.എ. ബേബി
അതേസമയം, മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന എ വിജയരാഘവൻ പിന്തുണച്ചു. ക്യാപ്റ്റന്‍ വിശേഷണം സ്വാഭാവികമെന്ന് വിജയരാഘവന്‍ പറഞ്ഞു. മികച്ച നേതൃപാടവമുള്ളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ വ്യക്തമാക്കി.
advertisement
ഇതിനിടെ പിണറായി വിജയനെ പ്രശംസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ ബേബി, അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായിയെന്നും പ്രശംസിച്ചു. വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും. ഒരു തീരുമാനവും കൂടാതെ ജനം നെഞ്ചിലേറ്റുന്നവർ പ്രചാരണ ബോര്‍ഡുകളിലും ഫ്ളക്‌സുകളിലുമൊക്കെ വരുമെന്നും ബേബി പറഞ്ഞു.
Also Read മുഖ്യമന്ത്രിക്ക് 'ക്യാപ്റ്റൻ' വിശേഷണം പാർട്ടി നൽകിയിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ
പിണറായി വിജയൻ പാർട്ടിക്ക് സഖാവ് തന്നെയെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ക്യാപ്റ്റൻ എന്നത് ജനങ്ങൾ നൽകുന്ന വിശേഷണമാണ്. പിണറായി ജനങ്ങൾക്കിടയിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്. അതൊരു വസ്തുതയാണ്, മുഖ്യമന്ത്രി വിജയൻ നേരത്തെയുള്ള വിജയനല്ല എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി ജയരാജൻ അതൃപ്തനെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ വിളിയിൽ ആശയക്കുഴപ്പമില്ലെന്നും ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍.
