ആഘോഷത്തില്‍ മൈസൂരുവിലെ ദസറ ആഘോഷത്തിന് തൊട്ട് പിന്നില്‍ നില്‍ക്കുന്ന കണ്ണൂരിലെ ദസറ കോര്‍പറേഷൻ്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സാംസ്‌കാരിക സമ്പന്നതയുടെ, വിശ്വാസത്തിൻ്റെയും കലയുടെയും സമന്വയത്തിൻ്റെയും ദര്‍ശനമായ ദസറ ആഘോഷങ്ങള്‍ സെപ്തംബര്‍ 23 ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയിലാണ് ആരംഭിച്ചത്. 'പങ്കുവയ്ക്കാം സ്നേഹം, പങ്കുചേരാം ദസറ' എന്ന മുദ്രാവാക്യവുമായി മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിച്ച് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ദസറയില്‍ അലിഞ്ഞു.
നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ഏഴ് നൂറ്റാണ്ടിന് മുമ്പ് ജീവിച്ച മുനീശ്വരൻ്റെ സമാധി സ്ഥലമായ മുനീശ്വരന്‍ കോവില്‍ ഈ ആഘോഷത്തിൻ്റെ ആത്മീയ കേന്ദ്രബിന്ദുവാണ്. കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍, പിള്ളയാര്‍ കോവില്‍ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ പരിപാടികള്‍ നടക്കുന്നത്.
advertisement
ഇവിടങ്ങളില്‍ രാത്രി സംഗീതം നിറയും. നൃത്തം, പാട്ട് എന്നിങ്ങനെ കലാസന്ധ്യയില്‍ നാട് അലിയും. ഒന്‍പത് ദിവസങ്ങളിലായി അരങ്ങേറുന്ന സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും ദസറയ്ക്ക് മാറ്റേറുന്നു. രാത്രി മുതല്‍ പുലരും വരെ സംഗീതം പരക്കുന്ന രണ്ടാം ദസറയെന്ന കണ്ണൂര്‍ ദസറയ്ക്ക് ഒക്ടോബര്‍ 1 ന് സമാപനമാകും.