കൊമ്പന്‍ മീശ, കുടവയര്‍, തലയില്‍ കിരീടം, സര്‍വ്വാഭരണധാരിയായി എത്തുന്ന മദനന്‍ മാവേലി. മുന്നില്‍ കാണുന്നവരെയെല്ലാം നിറ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന മാവേലിയെ കാണാന്‍ തന്നെ ഐശ്വര്യം. പുരാണങ്ങളിലും ഐതീഹ്യ കഥകളിലും വായിച്ചറിഞ്ഞ മാവേലി, മറ്റുള്ളവര്‍ക്കായി സര്‍വ്വ സൗഭാഗ്യവും ഒരു നിമിഷം കൊണ്ട് വേണ്ടെന്ന് വച്ച മാവേലി, ഓണക്കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന മാവേലിയുടെ സമ്പൂര്‍ണ രൂപമാണ് പയ്യന്നൂര്‍ക്കാര്‍ക്ക് മദനന്‍ മാവേലി. ഓണം എന്നാല്‍ മാവേലി, മറ്റിടങ്ങളില്‍ മാവേലിയുടെ വേഷം ധരിക്കാന്‍ ആളില്ലാത്തപ്പോ പയ്യന്നൂരില്‍ മദനന്‍ മാവേലി ഇല്ലാതെ ഓണമില്ല.
advertisement
ഓണത്തോടുള്ള അളവറ്റ സ്നേഹമാണ് ഓരോ വര്‍ഷവും മാവേലിയാകാന്‍ മദനനെ പ്രേരിപ്പിക്കുന്നത്. പണത്തിന് വേണ്ടി മാത്രമായി ഇതുവരെ മദനന്‍ മാരാര്‍ മാവേലി വേഷം ധരിച്ചിട്ടില്ല. 'ഓണക്കാലത്ത് മാവേലിയായി വേഷമിട്ട് എൻ്റെ പ്രജകളുടെ ഹൃദയത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നു. അതാണ് എൻ്റെ സന്തോഷം,' മദനന്‍ മാരാര്‍ അഭിമാനത്തോടെ പറയുന്നു. മദനന്‍ മാരാരുടെ വേഷപകര്‍ച്ച സിനിമയിലും അടയാളപ്പെട്ടിടുണ്ട്. 'റോമാ', 'കുത്തൂട്ട്', 'അച്യുതൻ്റെ അവസാന ശ്വാസം' തുടങ്ങിയ സിനിമകളിലും നിരവധി പരസ്യചിത്രങ്ങളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കലയോടൊപ്പം സമൂഹസേവനത്തിലും മുന്‍പിലാണ് മദനന്‍. മാവേലിയായി തന്നെ കാണാന്‍ തന്നെക്കാള്‍ ആഗ്രഹം കുടുംബത്തിനും നാട്ടുകാര്‍ക്കുമാണെന്നതിലെ സന്തോഷത്തിലാണ് മദനന്‍ മാരാര്‍. കാലങ്ങളായി തുടരുന്ന മാവേലിയുടെ വേഷപകര്‍ച്ച ഇത്തവണത്തെ ഓണത്തിനും സാധ്യമാകണമെന്ന ആഗ്രഹമാണ് ഇന്ന് മദനന്‍ മാവേലിക്ക്.