ക്ഷേത്ര കവാടത്തില്‍ ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി പ്രധാന വിളക്കുണ്ട്. കെടാ വിളക്ക് ക്ഷേത്രത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ആറടി ഉയരമാണ് സുബ്രഹ്‌മണ്യ വിഗ്രഹത്തിന്. ടിപ്പു സുല്‍ത്താൻ്റെ ആക്രമണത്തില്‍ വിഗ്രഹം നശിപ്പിക്കപ്പെട്ടു. പിന്നീട്, ഒരു വെള്ളി ഗോളത്തില്‍ വിഗ്രഹം ഘടിപ്പിച്ചതായും ചരിത്രം രേഖകളില്‍ പറയുന്നു. നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം രാമായണ ഐതീഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സീതയെ രക്ഷിക്കാന്‍ ലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമനും ലക്ഷ്മണനും ഹനുമാനും ഈ പ്രദേശത്ത് എത്തിയപ്പോഴാണ് പ്രതിഷ്ഠ നടത്തിയത്. ഭഗവാന്‍ സുബ്രഹ്‌മണ്യൻ്റെ സാന്നിധ്യം മനസ്സിലാക്കിയ ശ്രീരാമന്‍, അയ്യപ്പൻ്റെ അനുമതിയോടെ, അവിടെ ദേവൻ്റെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു.
advertisement
വടക്ക് നിന്ന് അനുയോജ്യമായ ഒരു വിഗ്രഹം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഹനുമാന്‍ കൃത്യസമയത്ത് പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍, ശ്രീരാമന്‍ തൻ്റെ വള പ്രതിഷ്ഠിച്ചു. പിന്നീട് ഹനുമാന്‍ വളയ്ക്ക് പകരം വിഗ്രഹം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍, ഒരു സര്‍പ്പം അതിനെതിരെ മുന്നറിയിപ്പ് നല്‍കി. അങ്ങനെ സുബ്രപ്മണ്യന്‍ സര്‍പ്പരൂപത്തിലാക്കപ്പെട്ടു. പാലും മഞ്ഞളും അരിയും കൂടാതെ കോഴിമുട്ടകള്‍ വഴിപാടായി നല്‍കി സര്‍പ്പങ്ങളെ ഇവിടെ ആരാധിക്കുന്നു. നാഗക്കുഴിയുള്ള ഒരു വലിയ അശോകവൃക്ഷത്തിലാണ് ഭക്തര്‍ നാഗാരാധന നടത്തുന്നത്.
വാസ്തുവിദ്യയാല്‍ ലോകപ്രശസ്തമായ, കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രക്കുളവും ഇവിടെയാണ്. 1500 വര്‍ഷം മുന്‍പ് നിര്‍മിച്ച ക്ഷേത്രക്കുളം സ്റ്റെപ്പ് വെല്‍ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണ് കുളം. 62 സെൻ്റില്‍ 19 മീറ്റര്‍ ആഴത്തിലാണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ ജല പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ നിര്‍മിതി തന്നെ കാണാന്‍ അനേകം പേരാണ് ഇവിടെ എത്തുന്നത്.