ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ മണ്ണുരുളകള്‍ക്കുള്ളില്‍ ആക്കി വനത്തില്‍ നിക്ഷേപിക്കുന്ന പദ്ധതിയാണ് വിത്തൂട്ട്. സാധാരണ നിലയില്‍ വനത്തില്‍ നിക്ഷേപിക്കപ്പെടുന്ന വിത്തുകള്‍ പക്ഷിമൃഗാദികളും വന്യജീവികളും ഭക്ഷണമാക്കാറുള്ളത് കൊണ്ട് ഇത് പലപ്പോഴും ഫലപ്രദമാകുന്നില്ല എന്ന തിരിച്ചറിവില്‍ ആണ് ഇങ്ങനെയൊരു പദ്ധതിയുമായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് മുന്നോട്ടു വന്നിരിക്കുന്നത്. ഭക്ഷ്യവിഭവങ്ങള്‍ തേടി വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്ന സാഹചര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയ്ക്ക് വേണ്ട ഭക്ഷ്യവിഭവങ്ങള്‍ കാട്ടിനുള്ളില്‍ തന്നെ ഒരുക്കുക എന്ന ഒരു ഉദ്ദേശവും ഈ പദ്ധതിക്കുണ്ട്.
വിത്തൂട്ടിൻ്റെ ഔപചാരികമായ ഉദ്ഘാടനം കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നാരോത്ത് നിര്‍വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. ഷൈജു പദ്ധതി വിശദീകരിച്ചു. കണ്ണൂര്‍ റേഞ്ച് ഓഫീസിൻ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ നേഴ്‌സറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം. ജിഷ്ണു ക്ലാസെടുത്തു.
advertisement
സി.പി.ഒ. എം കെ രാജീവന്‍, കെ പവിത്രന്‍, എം.ടി. സനേഷ്, രാജീവ് ഒതയോത്ത്, വി.പി. ഷീജ, വി.ഡി. ദീപ്തി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് വന്യമൃഗങ്ങളെയും കാടിനെയും അടുത്തറിയാനുള്ള ഒരു പുത്തന്‍ അവസരം കൂടി ഒരുക്കിയുള്ള യാത്ര കൂടി ഇതിലൂടെ യാഥാര്‍ത്ഥ്യമായി.