കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം എന്നിവയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
advertisement
കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായാണ് ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കൈറ്റ് - വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും. വെർച്വൽ- ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപയാണ് അനുവദിച്ചത്.
മറ്റ് പ്രഖ്യാപനങ്ങൾ:
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ - കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകും.
വിക്ടേഴ്സ് ചാനൽ വഴി പ്രത്യേക ഫിസിക്കൽ എഡ്യുക്കേഷന്‍ സെഷനുകൾ.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമമുറകൾ ഇത് വഴി സംപ്രേഷണം ചെയ്യും
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കും
ഇതിനായി കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.