സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപിയും ആരോപിച്ചു. പൊതുധനസ്ഥിതിയെക്കുറിച്ച് ഒന്നും ബജറ്റിൽ പറഞ്ഞില്ലെന്നാണ് വിമർശനം.മുന്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും തുടർച്ചയില്ലാതായി. കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി എന്നും പ്രേമചന്ദ്രൻ വിമര്‍ശിച്ചു. പ്രതിപക്ഷത്തിൽ നിന്നും മൊത്തത്തിൽ ഇത്തരത്തിലൊരു വിമർശനം തന്നെയാണ് ഉയർന്നത്.
advertisement
ബജറ്റ് നിരാശജനകമെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതികരണം. വ്യാപാരികൾക്ക് വേണ്ടി ഒരു പദ്ധതിയുമില്ല എന്നാണിവർ പറയുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിച്ചത്. ഒരു മണിക്കൂറോളം നീണ്ട ബജറ്റ് അവതരണത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.
കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി ആയിരുന്നു കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്ബജറ്റിൽ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തമെന്ന് ബജറ്റിൽ വ്യക്തമാക്കിയ മന്ത്രി പകർച്ചവ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുമെന്നും അറിയിച്ചു.
ഇതിനായി 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തും. എല്ലാ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കോവിഡ് വാർഡുകൾ തുടങ്ങും. ആശുപത്രികളിൽ അണുബാധ ഇല്ലാത്ത മുറികൾ. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കും. സെന്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപ അനുവദിക്കും. വാക്സിൻ, ഔഷധ കമ്പനികളുടെ ഉൽപാദന കേന്ദ്രം തുടങ്ങാൻ സൗകര്യം ഒരുക്കും. വാക്സിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 1500 കോടി രൂപയാണ് വകയിരുത്തിയത്.