കഴിഞ്ഞ മാസം 17നാണ് എൻഐഎ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിൽ എത്തിയത്. സ്വർണക്കടത്ത് കേസ് പ്രതികളുടെ സെക്രട്ടേറിയറ്റിലെ ബന്ധങ്ങൾക്ക് തെളിവ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒരു വർഷത്തെ ദൃശ്യങ്ങളായിരുന്നു ആവശ്യം.
ദൃശ്യങ്ങൾ ശേഖരിക്കാനുള്ള കാലതാമസം മാത്രമേയുള്ളൂ എന്നും ഉടൻ കൈമാറുമെന്നും പൊതുഭരണ വകുപ്പ് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തത്കാലം ദൃശ്യങ്ങൾ നൽകേണ്ടെന്നും എൻഐഎ വീണ്ടും ആവശ്യപ്പെട്ടാൽ അപ്പോൾ നോക്കാം എന്നും ആണ് ഇപ്പോഴത്തെ നിലപാട്. ആദ്യത്തെ കത്തിന് ശേഷം എൻഐഎ യിൽ നിന്ന് കൃത്യമായ ആശയ വിനിമയം ഉണ്ടായിട്ടില്ലെന്നാണ് പൊതുഭരണ വകുപ്പ് പറയുന്നത്. 83 സി സി ടി വി ക്യാമറകളാണ് സെക്രട്ടേറിയറ്റിൽ ഉള്ളത്.
advertisement
അതേസമയം ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിന് എന്തോ ഒളിക്കാൻ ഉള്ളതുകൊണ്ടാണ് ആണ് ഈ നിലപാട് എന്നാണ് പ്രതിപക്ഷ ആരോപണം. സ്വപ്നയും സംഘവും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കൊണ്ടാണ് ദൃശ്യങ്ങൾ കൈമാറാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. മടിയിൽ കനമുള്ളത് കൊണ്ടാണ് ദൃശ്യങ്ങൾ കൈമാറാത്തതെന്ന് കെ.എസ്. ശബരീനാഥൻ എം എൽ എ യും പറഞ്ഞു.