എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എം പിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും സജീവമായി ഇടപെട്ടിരുന്നു.
സിപിഎമ്മിൻ്റെ ഏറ്റവും കരുത്തുറ്റ ജില്ലാ ഘടകത്തിന്റെ അമരത്തേക്ക് കെ കെ രാഗേഷ് വരുന്നതോടെ നേതൃതലത്തിൽ തലമുറമാറ്റം കൂടിയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്ക് എത്തിയ ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതല വഹിച്ചിരുന്നവരായിരുന്നു.
advertisement
നേരത്തെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിൻ്റെ പേര് നിർദേശിച്ചത്. എതിർപ്പുകളില്ലാതെ ഈ നിർദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശമെന്ന നിലയിൽ കെ കെ രാഗേഷിൻ്റെ പേര് മുന്നോട്ടുവയ്ക്കുകയായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ- കെ കെ രാഗേഷ്, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, പി വി ഗോപിനാഥ്, പി ഹരീന്ദ്രൻ,പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, കെ വി സുമേഷ്, സി സത്യപാലൻ, എം കരുണാകരൻ.
