ബാലശാസ്ത്രവാണ് ഇവിടുത്തെ പ്രതിഷ്ഠ. ബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവൻ്റെ പ്രതിഷ്ഠയുമുണ്ട്. ഉപപ്രതിഷ്ഠകളായി നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗരമ്മ, യക്ഷി, ഗന്ധർവ്വൻ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൻ്റെ വലതു ഭാഗത്തായി സർപ്പക്കാവുമുണ്ട്.
സഞ്ചാരപ്രിയനായിരുന്ന ഒരു ആചാര്യ ശ്രേഷ്ഠൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പം ഉള്ളവർ ഭക്ഷണം പാകംചെയ്യാനായി അടുപ്പ്കല്ല് സ്ഥാപിച്ചപ്പോൾ ഒരെണ്ണം എപ്പോഴും വലുതായി തന്നെ ഇരിക്കിന്നു. എത്ര മാറ്റി വെച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ അവർ ആ കല്ല് പൊട്ടിക്കുവാൻ തുടങ്ങി. ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്തപ്രവാഹം കണ്ട് സംഘാഗംങ്ങൾ ബോധം കെട്ട് വീണു. വിവരം അറിഞ്ഞെത്തിയ ആചാര്യ ശ്രേഷ്ഠൻ ധ്യാനത്തിൽ ചിതറിത്തെറിച്ച കല്ലിലെ ദൈവസാന്നിധ്യം മനസ്സിലാക്കി. വിവരം അറിഞ്ഞ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം നൽകി. ചിതറിത്തെറിച്ച കഷ്ണങ്ങൾ പൂജ നടത്തി പ്രതിഷ്ഠിച്ചു. നാടിൻ്റെ ദേവനെ കണ്ടത്തിയ കോട്ടാത്തല കുടുംബത്തിന് പ്രതിഫലമായി 150 പറ നിലവും കരയും രാജാവ് നൽകി. രാജഭരണം അവസാനിച്ച്, തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതോടുകൂടി ക്ഷേത്രം അവരുടെ കീഴിലായി.
advertisement
മീനൂട്ട്, നീരാജനം, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. ബാലാരിഷ്ടത മാറാൻ കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണ് ഇത്.
തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് പാലോട് - മടത്തറ വഴിയും, കൊല്ലത്തു നിന്ന് കണ്ണനല്ലൂർ - ആയൂർ - അഞ്ചൽ അല്ലെങ്കിൽ പാരിപ്പള്ളി, പള്ളിക്കൽ വഴിയും, പത്തനംതിട്ട അടൂർ നിന്ന് പത്തനാപുരം - പുനലൂർ - അഞ്ചൽ വഴിയും, തമിഴ്നാട്ടിൽ നിന്ന് ചെങ്കോട്ട, ആര്യങ്കാവ് വഴിയും ക്ഷേത്രത്തിൽ എത്തിചേരാം. ജാതിമതഭേദമന്യേ ദിനംപ്രതി ധാരാളം ആളുകളാണ് ക്ഷേത്രയാറ്റിൽ മീനൂട്ട് വഴിപാട് നടത്തുന്നത്.
