എയർബാഗിനിടയിൽ കുടുങ്ങിയ കൊല്ലം സുധിയെ ഏറെ ശ്രമപ്പെട്ട് പുറത്തെടുത്ത് കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായത്.
കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂര്‍ ആയിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബിനു അടിമാലി.
advertisement
കൈപ്പമംഗലത്തിന് സമീപം വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനുമായി കൊല്ലം സുധി ഉൾപ്പടെയുള്ള സംഘം സഞ്ചരിച്ചിരുന്ന കാറിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്ബോള്‍ സുധി അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ സമീപത്തെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- Kollam Sudhi| പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
വടകരയിൽ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും പോയത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് പരിപാടി കഴിഞ്ഞയുടൻ കൊല്ലം സുധിയും സംഘവും കാറിൽ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.