സ്റ്റേഡിയം നവീകരണത്തിനായുള്ള ചെലവ് ഫുട്‌ബോൾ അസോസിയേഷൻ വഹിക്കും. ഇ എം എസ് സ്റ്റേഡിയത്തിൻ്റെ നടത്തിപ്പു ചുമതല കേരള ഫുട്ബാൾ അസോസിയേഷൻ്റെ നേതൃത്വത്തിലാണ്. ഇതുസംബന്ധിച്ച് അസോസിയേഷനും കോഴിക്കോട് കോർപ്പറേഷൻ ധനകാര്യ കമ്മിറ്റി അധികൃതരും ജൂലൈ മാസം18-ന് യോഗം ചേർന്നിട്ടുണ്ട്. ഇ എം എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി അന്താരാഷ്ട്ര മത്സരങ്ങൾക്ക് കോഴിക്കോടിനെ വേദിയാക്കുകയാണ് കേരള ഫുട്ബാൾ അസോസിയേഷൻ്റെ ലക്ഷ്യം. ഇതോടെ സ്റ്റേഡിയത്തിൻ്റെ മുഖച്ഛായതന്നെ മാറുമെന്നാണ് അസോസിയേഷൻ്റെ വിലയിരുത്തൽ. യോഗത്തിൽ സ്റ്റേഡിയത്തിൽനിന്ന് കോർപ്പറേഷന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും നടത്തിപ്പിലെ നടപടിക്രമങ്ങളെക്കുറിച്ചും വ്യക്തമായ വിവരം നൽകാൻ കെഎഫ്എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു. എ, ബി, സി, ഡി എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് പ്രവൃത്തി പൂർത്തിയാക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
നഗരമധ്യത്തിലായതിനാലും സൂപ്പർ ലിഗ് കേരള, ഐ ലീഗ് മത്സരങ്ങളുൾപ്പെടെ നടക്കാനിരിക്കുന്നതിനാലുമാണ് ഘട്ടങ്ങളിലായി പ്രവൃത്തി നടത്തുന്നത്. മത്സരങ്ങൾ നടത്തുന്നതിന് തടസ്സമാകാത്ത രീതിയിലാണ് പ്രവൃത്തി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഇ എം എസ് സ്റ്റേഡിയത്തിൻ്റെ വികസനത്തിലൂടെ മലബാറിൽ പുതിയ ഫുട്ബോൾ മാമാങ്കം കൊടികയറും.