കെ കരുണാകരന്റെ മകൾക്കും എ കെ ആന്റണിയുടെ മകനും പോയ ഒരു പാർട്ടിയാണ് ബിജെപി. ആ പ്രസ്ഥാനത്തിലേക്ക് പോകുന്നത് കൊള്ള സങ്കേതത്തിലേക്ക് പോകുന്നതുപോലെയാണോ നിങ്ങൾ കാണുന്നത്. ഇന്ത്യ ഭരിക്കുന്നൊരു പാർട്ടിയാണത്, അതിൽ എന്തെങ്കിലും തെറ്റു കാണുന്നുണ്ടോ? എന്നു ചോദിച്ച അദ്ദേഹം ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും, തീരുമാനം എടുത്താൽ ഉടനെ അറിയിക്കാമെന്നും പറഞ്ഞു.
എങ്ങോട്ട് പോകണം എന്ന് തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടു. കെ സി വേണുഗോപാൽ ആണ് അപമാനിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് കെ സി വേണുഗോപലിന് ഇഷ്ടപെട്ടില്ലെന്നും ഇതിന്റെ പേരിൽ പൊതു വേദിയിൽ വെച്ച് അപമാനിക്കുകയായിരുന്നുവെന്നും അഡ്വ. കിഷോർ ബാബു പറഞ്ഞു. കെപിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിലാണ് കെ സി വേണുഗോപാലിന് എതിരായ പരാതി. ഇക്കാര്യം മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
advertisement
നാല് പതിറ്റാണ്ടുകാലത്തെ സജീവ കോൺഗ്രസ് പ്രവർത്തനത്തിന് വിരാമമിട്ട് കെ.പി.സി.സി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ അഡ്വ. കിഷോർ ബാബു പാർട്ടിയിൽ നിന്നും രാജിവെച്ചത്. രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ആലപ്പുഴ പ്രസ് ക്ലബിലെത്തിയ അദ്ദേഹത്തെ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അൻസിൽ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത് വലിയ നാടകീയ രംഗങ്ങൾക്ക് കാരണമായി. പ്രസ് ക്ലബിൽ മറ്റൊരു വാർത്താ സമ്മേളനം നടക്കുന്നത് കൊണ്ട് തന്റെ ഊഴത്തിനായി പുറത്ത് കാത്തുനിൽക്കുകയായിരുന്നു കിഷോർ ബാബു. ഈ സമയത്താണ് അൻസിൽ ജലീൽ എത്തി അദ്ദേഹത്തെ അനുനയിപ്പിക്കാനും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചത്.
1985 മുതൽ കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച വ്യക്തിയാണ് കിഷോർ ബാബു. മുൻപ് ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംഘടനകളുടെ നേതൃതലത്തിൽ അദ്ദേഹം സജീവമായിരുന്നു. 2022-ൽ കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ശേഷമാണ് അദ്ദേഹത്തെ ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്. ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളായ കിഷോർ ബാബുവിന്റെ പടിയിറക്കം കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
