ഗതാഗതവകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു. കെ എസ് ആർ ടി സി യുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു.
കെ എസ് ആർ ടി സി യിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടർ ബോർഡാണ് നിലവിലുണ്ടായിരുന്നത്. ഡയറക്ടർ ബോർഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെ എസ് ആർ ടി സി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളെയും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് ഏഴ് വിദഗ്ദ്ധ അംഗങ്ങൾ മാത്രമുള്ള ഡയറക്ടർ ബോർഡായി പുനഃസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനിക്കും.
advertisement
സംസ്ഥാന സർക്കാരിൽ നിന്ന് കെ എസ് ആർ ടി സി സിഎംഡി, ധനകാര്യ വകുപ്പ് സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, ഗതാഗത കമ്മിഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവരും കേന്ദ്ര സർക്കാരിൽ നിന്ന് ഗതാഗത ഹൈവേ മന്ത്രാലയം, റെയിൽവേ ബോർഡ് എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് പുതിയ ഡയറക്ടർ ബോർഡ്.
ജല ഗതാഗത വകുപ്പിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റും: മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകള്‍ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന 30 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ആണ് സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുന്നത്. അതുവഴി ബോട്ട് സർവീസ് കൂടുതൽ പരിസ്ഥിതി സൗഹാര്‍ദ്ദവും ചിലവ് കുറഞ്ഞതുമാക്കി മാറ്റും. ജലഗതാഗത മേഖലയെ ലാഭത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.
ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞു. ടെൻഡര്‍ നടപടി ഉടന്‍ തന്നെ ആരംഭിക്കുമെന്നും 18 മാസം കൊണ്ട് ഈ നാല് റൂട്ടുകളിലെ ബോട്ടുകള്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ തന്നെ സര്‍വ്വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

