അതേസമയം, വിധിയിൽ സന്തോഷമുണ്ടെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു പ്രതികരിച്ചു. ഒരുപാട് പോരാടി നേടിയ തെരഞ്ഞെടുപ്പ് വിജയം. തന്നെ മോശമായി എല്‍ഡിഎഫ് ചിത്രീകരിച്ചു. കോടതി വിധി ഇടതുമുന്നണിയും സ്ഥാനാർത്ഥിയും അംഗീകരിക്കണം. അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഒരു വീട്ടിലും കിട്ടിയിട്ടില്ല. വോട്ടെടുപ്പിന്റെ തലേന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിക്ക് ഒപ്പമാണ് കൊണ്ടുചെന്നത്. ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്ന് കോടതി കണ്ടെത്തിയെന്നും വോട്ടിങ് സ്ലിപ് ആരോപണത്തിന് തെളിവ് ഹാജരാക്കാനായില്ലെന്നും ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.
advertisement
മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ട് തേടി എന്നായിരുന്നു ഹർജിയിലെ ആക്ഷേപം. ജസ്റ്റിസ് പി ജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ സ്ഥാനാർത്ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം സ്വരാജിന്റെ പരാതിക്ക് ആധാരം. താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.