നിലവിൽ മാജിക് മഷ്റൂമുമായി പ്രതിയെ പിടികൂടുമ്പോൾ ലഹരി സാക്ഷ്യപ്പെടുത്തുന്ന ലാബ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസിന്റെ ഗൗരവം ലാബ് റിപ്പോര്‍ട്ട് ലഭിക്കുമ്പോൾ നിര്‍ണയിക്കാമെന്ന നിലപാടിലാണ് എക്‌സൈസ്. ലഹരിപദാര്‍ഥങ്ങള്‍ മറ്റെന്തെങ്കിലുമായി ചേര്‍ത്താല്‍ മൊത്തം മിശ്രിതത്തിലെ ലഹരി കണക്കാക്കി കേസെടുക്കാന്‍ കഴിയുമെന്നാണ് വ്യവസ്ഥ. സ്വഭാവിക ഫംഗസ് വിഭാഗത്തില്‍പെട്ടതാണെങ്കിലും സൈലോസൈബിന്‍ സാന്നിധ്യമുണ്ടെങ്കില്‍ ലഹരിവസ്തുവായി കണക്കാക്കാം.
മാജിക് മഷ്റൂം പിടികൂടുന്ന കേസുകളിലെല്ലാം ജാമ്യമില്ലാവകുപ്പാണ് ചുമത്തുന്നത്. ഇത് ജാമ്യം നിഷേധിക്കപ്പെടുന്ന ഗുരുതരകുറ്റമായി മാറുന്നത് വാണിജ്യ അളവില്‍ മയക്കുമരുന്ന് പിടികൂടുമ്പോഴാണ്. എന്നാൽ വാണിജ്യ അളവ് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ന്യൂനതയാണ് കോടതി ചൂണ്ടിക്കാട്ടിയത്. മാജിക് മഷ്റൂമുമായി ഒരു പ്രതിയെ പിടികൂടുമ്പോൾ കൂണില്‍ അടങ്ങിയിട്ടുള്ള ലഹരിയുടെ അളവ് പിടികൂടുന്ന സമയത്തുതന്നെ നിശ്ചയിച്ച് കേസെടുക്കുക എന്നത് നിലവിൽ പ്രായോഗികമല്ല. ലാബില്‍ പരിശോധിച്ച ശേഷം മാത്രമേ ലഹരിയുടെ അളവ് കൃത്യമായി നിശ്ചയിക്കാനാകൂ. മാജിക് മഷ്റൂം ലഹരിയല്ലെന്ന നിര്‍വചനമല്ല മറിച്ച് ലഹരിയുടെ അളവ് കൃത്യമായി അറിയാൻ കഴിയാത്തതിലുള്ള പരമാർശമാണ് കോടതി നടത്തിയിട്ടുള്ളതെന്ന നിഗമനത്തിലാണ് എക്‌സൈസ്. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ അളവില്‍ മാജിക് മഷ്റൂം കണ്ടെത്തുന്ന കേസുകളിലെ പ്രതികള്‍ക്ക് വേഗം ജാമ്യം ലഭിക്കാനിടയുണ്ട്.
advertisement