പെരുമ്പറമ്പ് കാവേരി എന്നറിയപ്പെടുന്ന ഈ ആന ഗ്രാമത്തിലെ പ്രിയപ്പെട്ട സാന്നിധ്യവും, ഓൺലൈനായും അല്ലാതെയും ഏറെ ആരാധകരുളള സ്റ്റാർ കൂടെയാണ്. കാവേരിയും അവളുടെ ഉടമ മുഹമ്മദ് ഷിമിലും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധത്തിൻ്റെ കഥ, യൂട്യൂബ് ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ നിരവധിയാളുകൾക്ക് കൗതുകവും ആശ്ചര്യവുമാണ്. ‘ഇക്കൻ്റെ സ്വന്തം കാവേരി' എന്നാണ് സോഷ്യൽ മീഡിയയിൽ അവൾ അറിയപ്പെടുന്നത്. ഈ ജനപ്രീതിയാണ് ഷിമിലിനെ അടുത്തിടെ ആരാധക സംഗമം നടത്താൻ പ്രേരിപ്പിച്ചത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവൾക്കായി സമ്മാനങ്ങൾ എത്തിയിരുന്നു.
advertisement
അഞ്ച് വർഷം മുമ്പ് അടിമാലിയിൽ വെച്ചാണ് ഷിമിൽ ആദ്യമായി കാവേരിയെ കാണുന്നത്. ഭക്ഷണം കഴിക്കുകയോ മരുന്ന് കഴിക്കുകയോ ചെയ്യാത്ത, ദുർബലയായ, പോഷകാഹാരക്കുറവുള്ള ഒരു പിടിയാന. അവളെ അങ്ങനെ വിട്ടിട്ടു വരാൻ മ്യഗസ്നേഹിയായ ഷിമിലിനു കഴിഞ്ഞില്ല. അവൾ അതിജീവിക്കില്ല, അത് ഒരു ഭാരമായിരിക്കും, എന്നെല്ലാം പറഞ്ഞ് എല്ലാവരും നിരുത്സാഹപ്പെടുത്തിയെങ്കിലും ഷിമിൽ അവളെ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയിവന്നു. ഷിമിൽ കാവേരിയെ പെരുമ്പറമ്പിലെ തൻ്റെ വീടിനോട് ചേർന്നുള്ള മൃഗഫാമിൽ കൊണ്ടുവന്നു മതിയായ ചികിത്സ നൽകി. ഒരു മാസത്തിനകം ആനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അവൾ കുറുമ്പൊക്കെ മാറ്റിവെച്ച്, ഭക്ഷണം കഴിക്കാൻ തുടങ്ങി, ആരോഗ്യം വീണ്ടെടുത്തു.
“ആദ്യം അവൾ എന്നോടും അക്രമാസക്തയായിരുന്നു. എന്നിരുന്നാലും, അവളെ മനസ്സിലാക്കാൻ ഞാൻ എനിക്ക് തന്നെ സമയം നൽകി. അവളുടെ മാനസികാവസ്ഥ, വികാരങ്ങൾ, പ്രശ്നങ്ങൾ. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൾ എന്നെ വേഗത്തിൽ മനസ്സിലാക്കി," ഷിമിൽ പറയുന്നു.
കാവേരിക്ക് എപ്പോഴും താൻ അരികിൽ തന്നെ വേണമെന്ന് ഷിമിൽ പറയുന്നു. “ഞാൻ അടുത്ത് ഇല്ലെങ്കിൽ, അവൾ ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ വിസമ്മതിക്കുകയും ദേഷ്യം കാണിക്കുകയും ചെയ്യും. അവളെ ഇപ്പോൾ ധാരാളം പാരിപാടികളിലേക്കും ആചാരങ്ങളിലേക്കും ക്ഷണിക്കുന്നുണ്ട്. അവളെ അനുഗമിക്കാൻ ഞാൻ ഒരു കാരവൻ വാങ്ങി,” അദ്ദേഹം പറയുന്നു. പക്ഷേ കാവേരിയുടെ സൗകര്യത്തിനായി യാത്ര 100 കിലോമീറ്ററിനുള്ളിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ് ഷിമിൽ. ദീർഘയാത്രകൾക്കായി അവൾ ട്രക്കിൽ നിൽക്കണം, അത് അവളെ ക്ഷീണിപ്പിക്കുമെന്നാണ് ഷിമിലിൻ്റെ കരുതൽ.
ഇതിലെ മറ്റൊരു കൗതുകമെന്തെന്നാൽ ചങ്ങലയില്ലാത്ത ആന ഗ്രാമത്തിൽ കറങ്ങുന്നത് ആർക്കും തന്നെ ഒരു പരിഭ്രാന്തി ഉളവാക്കുന്നില്ല. "ഗ്രാമത്തിലെ ഏത് സ്വകാര്യ ഭൂമിയിലും പ്രവേശിക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ട്, കാരണം അവൾ കൃഷി ചെയ്ത വിളകളല്ല, കാട്ടു പുല്ല് മാത്രമേ കഴിക്കൂ. വയറു നിറയുന്നത് വരെ മേഞ്ഞു നടക്കുന്ന അവൾ തനിയെ വീട്ടിലേക്ക് മടങ്ങും. അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആരും ആവശ്യമില്ല. അവൾ ആരെയും ഉപദ്രവിക്കില്ല. അവളെയും എല്ലാവർക്കും ഏറെ ഇഷ്ടമാണ്"- ഷിമിൽ പറയുന്നു.
എട്ട് വർഷം മുമ്പ് വാങ്ങിയ പാർത്ഥസാരഥി എന്ന മറ്റൊരു ആൺ ആനയും ഷിമിലിൻ്റെ വീട്ടിൽ ഉണ്ട്. "രണ്ട് ആനകൾക്കും സംരക്ഷകരുണ്ട്, അവരെ പാപ്പാന്മാർ എന്ന് മാത്രം വിളിക്കാൻ എനിക്ക് മടിയുണ്ട്. മൃഗങ്ങളോടുള്ള അഗാധമായ സ്നേഹം കൊണ്ട് വർഷങ്ങളായി എന്നോടൊപ്പം അവർ ഉണ്ട്”, ഷിമിൽ പറയുന്നു. മലപ്പുറത്തും സമീപ പ്രദേശങ്ങളിലും ഷിമിലിൻ്റെ അകമ്പടിയോടെ നിരവധി ക്ഷേത്രാചാരങ്ങളിൽ കാവേരി പങ്കെടുത്തിട്ടുണ്ട്. ഈ ചടങ്ങുകളിൽ കാവേരിക്കൊപ്പം, ധോത്തിയും ഷർട്ടും ധരിച്ച് അദ്ദേഹവും കാണും. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഈ കാഴ്ചയെക്കുറിച്ച് പല അഭിപ്രായങ്ങളും കാണാം, ഇത് മലപ്പുറം സ്വീകരിക്കുന്ന സ്നേഹത്തിൻ്റെ പ്രതീകമാണെന്നാണ് മിക്കവരും വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പിടിയാനകളിൽ ഒന്നായ കാവേരിയെ മലപ്പുറത്തെ ദേവീക്ഷേത്രങ്ങളിലേക്കു പതിവായി ക്ഷണിക്കാറുണ്ട്. "ഇപ്പോൾ വീട്ടുകാരെക്കാൾ കാവേരിയെ ഞാൻ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ്, എൻ്റെ വീട്ടുകാർ പോലും കളിയാക്കുന്നു; അവൾ ശരിക്കും ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. കാവേരി എന്നെ ഒരു ദിവസത്തിൽ കൂടുതൽ വിട്ടുപോകാൻ അനുവദിക്കാത്തതിനാൽ എനിക്ക് അവധിയെടുക്കാൻ കഴിയില്ല എന്നതാണ് ഒരേയൊരു വെല്ലുവിളി”. പക്ഷേ വെല്ലുവിളികളും ആസ്വാദകരമാക്കുന്ന അത്ര സ്നേഹമാണ് കാവേരിയും അവളുടെ ഇക്കയും പങ്കിടുന്നത്.