പാര്‍ട്ടിക്ക് അകത്ത് ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നതിന് സ്വന്തമായി കമ്മീഷനെ വയ്ക്കുന്ന രീതിയാണാലോ സിപിഎമ്മിനുള്ളത്. തന്റെ സ്ഥാപനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്തരത്തില്‍ കമ്മീഷനെ വെച്ച് അന്വേഷിക്കാന്‍ സിപിഎമ്മിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ പോരാ! സാമ്പത്തിക വിദഗ്ധനും കുറച്ചെങ്കിലും മര്യാദ പുലര്‍ത്തുകയും ചെയ്യുന്ന തോമസ് ഐസക്കിനെ അന്വേഷണത്തിന് വയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു. അദ്ദേഹത്തിന് വന്ന് രേഖകള്‍ പരിശോധിക്കാം. ഏത് പരിശോധനയോടും സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
Also Read- പുതുപ്പള്ളിയിൽ ബിജെപി കാൽ ലക്ഷം വോട്ടു നേടിയാൽ ജെയ്ക്ക് നിയമസഭയിൽ എത്തുമോ?
advertisement
തന്റെ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും തയാറാവണം. എക്‌സാലോഞ്ചിക്കിന്റെ 2016 മുതലുള്ള നികുതി കണക്കുകള്‍ പുറത്തുവിടാന്‍ വീണാ വിജയന്‍ തയ്യാറാകുമോ? വീണാ വിജയനെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണല്ലോ. അത്തരത്തില്‍ എക്‌സാ ലോഞ്ചിക്കിന്റെ നികുതി കണക്കുകള്‍ പുറത്തുവിടാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതായും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
തന്റെ കമ്പനിയുടെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിടാന്‍ തയാറാണ്. തന്റെ സ്ഥാപനത്തില്‍ നൂറിലധികം പേര്‍ ജോലി ചെയ്തിട്ടുണ്ട്. നൂറ് ജോലിക്കാരുടെ വിശദാംശങ്ങള്‍ തരാൻ താന്‍ തയാറാണ്. വീണയുടെ കമ്പനിയില്‍ ജോലി ചെയ്ത 50 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമോ? വീണയുടെ കമ്പനിയുടെ ഇടപാടുകള്‍ എല്ലാം ദുരൂഹമാണ്. തന്നെ പോലെ നൂറ് കോടിയുടെ സംരഭകയാണല്ലോ വീണ. അതിനാല്‍ വീണയുടെ കമ്പനിയുടെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിടാന്‍ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ഇനി സിപിഎം ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായില്ലെങ്കിലും കുഴപ്പമില്ല, തന്റെ സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തനിക്ക് പൂര്‍ണ സമ്മതമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
താന്‍ ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല. തന്റെ അഭിഭാഷക സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് നിലക്കൊള്ളുന്നത് എന്ന് പറയുമ്പോള്‍ തന്നെ മാത്രമല്ല, കൂടെയുള്ളവരെയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
”സിപിഎം നേതാക്കന്മാര്‍ക്ക് വിയര്‍പ്പിന്റെ വില അറിയില്ല. ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി വരുന്ന അധ്വാനം അവര്‍ക്ക് അറിയില്ല. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന എത്രപേരുണ്ട് പാര്‍ട്ടിയിൽ, എന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന് കോടാനുകോടി രൂപയാണ് നികുതിയായി നല്‍കിയത്. തന്റെ അഭിഭാഷക സ്ഥാപനം കള്ളപ്പണം വെളുപ്പിക്കലിന് വേണ്ടിയാണ് എന്ന് പറയാന്‍ എളുപ്പമാണ്. കാറല്‍ മാര്‍ക്‌സ് പറഞ്ഞ ചൂഷണം നടത്തുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍. തൊഴിലാളികളുടെ അധ്വാനത്തിന്റെ വിയര്‍പ്പ് പറ്റുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ”- അദ്ദേഹം ആരോപിച്ചു.