ഓഫീസ് ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി അഹമ്മദ് ദേവർകോവിലിന് ഒരുക്കിയ സ്വീകരണ പരിപാടിയിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു. നിരവധി പാർട്ടി പ്രവർത്തകരുടെ നേത്യത്വത്തിൽ പടക്കം പൊട്ടിച്ചും, മുദ്രാവാക്യം വിളികളോടെയായിരുന്നു മന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. പ്രകടനത്തിൽ പങ്കെടുത്ത പലരും മാസ്ക്ക് പോലും ധരിച്ചിരുന്നില്ല.
തുരുത്തിയിൽ നടന്ന ഐ എൻ എല്ലിന്റെ ശാഖ ഓഫീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഉൾപ്പെടെ നേതാക്കൾ കൂട്ടം കൂടിയാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തിയത്. തുടർന്ന് ശാഖ ഓഫീസിൽ നടന്ന യോഗത്തിൽ ഇരുപതോളം ആൾക്കാർ പങ്കെടുത്ത കമ്മറ്റിയോഗവും ചേർന്നിരുന്നു. ഈ യോഗത്തിൽ ഒരാൾ ഒഴികെ മന്ത്രി ഉൾപ്പെടെ ആരും മാസ്ക്ക് ധരിച്ചിരുന്നില്ല. മന്ത്രിയുൾപ്പെടെയുള്ള പാർട്ടി നേതാക്കൾ നിയമലംഘിച്ച് പാർട്ടി കമ്മറ്റിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
advertisement
പരിപാടിയിൽ ഐ. എൻ. എൽ സംസ്ഥാന സെക്രട്ടറി എം. എ. ലത്തീഫ്, ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം അടക്കമുള്ള ജില്ലാ നേതാക്കളും സന്നിഹിതരായിരുന്നു. പൊതു പരിപാടികൾക്ക് സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുമ്പോഴാണ് മന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ നിയമലംഘനം.
ഐ. എൻ. എല്ലിൻ്റെ നിരുത്തരവാദപരമായ നിലപാട് നിരന്തരമായി എൽ ഡി എഫിന് തലവേദന സൃഷ്ടിക്കുകയാണ്. കഴിഞ്ഞ എതാനും ദിവസം മുൻപാണ് ഐ. എന്‍. എല്‍. യോഗത്തില്‍ തമ്മിലടി ഉണ്ടായത്. രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഒടുവിൽ സംഘർഷത്തിലാണ് കലാശിച്ചത്. അന്നും മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. പുറത്തിറങ്ങാന്‍ കഴിയാതെ മന്ത്രി ഹോട്ടലില്‍ കുടുങ്ങിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു സംഭവം.
സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയായിരുന്നു യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും നിന്നാണ് തമ്മിലടി നടന്നത്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ചേരിയിലുള്ളവരും തമ്മില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമാണ്. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കവും മറനീക്കി ഐ.എന്‍.എല്ലില്‍ പുറത്തുവന്നിരുന്നു.
പാര്‍ട്ടിയുമായി ആലോചിക്കാതെ മന്ത്രി പല കാര്യങ്ങളിലും തീരുമാനമെടുത്തു പോകുകയാണെന്ന് സംസ്ഥാന സമിതിയില്‍ നേരത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് വിമര്‍ശനം ഉന്നയിച്ചിരുന്നു. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സി.പി.ഐ.എം ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മുന്നണിക്ക് തലവേദ സൃഷ്ടിക്കുന്ന സമീപനം മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്
