മതഗ്രന്ഥങ്ങളും ഈന്തപ്പഴവും വിതരണം ചെയ്തതതിനു പുറമെ കോൺസുലേറ്റ് സന്ദർശനവും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഫോൺ വിളികൾ സംബന്ധിച്ചും മന്ത്രിയിൽ നിന്നും വിശദീകരണം തേടും. കോണ്‍സല്‍ ജനറലുമായി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യങ്ങളുണ്ടാകും. പ്രോട്ടോക്കോള്‍ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.
യു.എ.ഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു.
advertisement
മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്മെന്റ് ജലീലിനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ സെപ്തംബർ 17 ന് മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ആറു മണിക്കൂർ ചോദ്യം ചെതു. ഒന്നും മറച്ചുവയ്ക്കാനില്ലെന്നാണ് ചോദ്യം ചെയ്യലിനു ശേഷം ജലീല്‍ ന്യൂസ് 18 നോട് പ്രതികരിച്ചത്. സ്വകാര്യ വാഹനത്തില്‍ പുലര്‍ച്ചെ ആറ് മണിക്ക് ശേഷമാണ് കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാനുള്ള നീക്കം ക്യാമറക്കണ്ണില്‍ കുടുങ്ങിയതോടെ പൊളിഞ്ഞു. എന്നാൽ ഇക്കുറി ഔദ്യോഗിക വാഹനത്തിലാണ് ജലീൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ എത്തിയതും അത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതുമാണ് പ്രധാനമായും ചോദിച്ചത്. പ്രോട്ടോകോള്‍ ലംഘനം മന്ത്രിയുടെ അറിവോടെയായിരുന്നുവോ എന്നും ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. സ്വപ്ന സുരേഷുമായുള്ള ടെലഫോണ്‍ സംഭാഷണങ്ങളും ബന്ധവും എന്‍ഐഎ ചോദിച്ചറിഞ്ഞു.