മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി വിഎൻ വാസവൻ. അക്ഷരപൂജയിലൂടെ അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് നമ്മെ നയിച്ച നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് വിട പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.
'മലയാളത്തിന്റെ മാഹാനായ ഗുരുനാഥൻ പ്രീയപ്പെട്ട സാനുമാഷ് ഇനി ഇല്ല എന്ന സത്യം വിശ്വസിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. നാലുപതിറ്റാണ്ടിന്റെ ആത്മബന്ധം മുറിയുകയാണ്. പലയിടങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും തേനീച്ചയപ്പൊലെ ആശയങ്ങൾ ശേഖരിച്ച് അത് മനസിൽ അലിയിച്ച് ഒരു വീക്ഷണമാക്കി നമ്മൾക്ക് സമ്മാനിക്കുന്ന മാഷിനോട് മലയാളം കടപ്പെട്ടിരിക്കുന്നു' മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മലയാള സാഹിത്യത്തിലെ ജീവചരിത്രത്തിന്റെ ശാഖയിൽ നവരത്ന മണിമുത്തുകൾ വാരിയിട്ടത് എം.കെ. സാനുമാഷായിരുന്നു എന്നും കാലവും ചരിത്രവും ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ രചനാ വൈഭവം മലയാള സാഹിത്യ ലോകത്ത് നിലനിൽക്കുമെന്നും മന്ത്രി പറഞ്ഞു.
advertisement
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മലയാളത്തിന്റെ മാഹാനായ ഗുരുനാഥൻ പ്രീയപ്പെട്ട സാനുമാഷ് ഇനി ഇല്ല എന്ന സത്യം വിശ്വസിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. നാലുപതിറ്റാണ്ടിന്റെ ആത്മബന്ധം മുറിയുകയാണ്. പലയിടങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും തേനീച്ചയപ്പൊലെ ആശയങ്ങൾ ശേഖരിച്ച് അത് മനസിൽ അലിയിച്ച് ഒരു വീക്ഷണമാക്കി നമ്മൾക്ക് സമ്മാനിക്കുന്ന മാഷിനോട് മലയാളം കടപ്പെട്ടിരിക്കുന്നു.
മലയാള സാഹിത്യത്തിലെ ജീവചരിത്രത്തിന്റെ ശാഖയിൽ നവരത്ന മണിമുത്തുകൾ വാരിയിട്ടത് എം.കെ. സാനുമാഷായിരുന്നു. ജീവചരിത്രലോകത്ത് ദീപസ്തംഭങ്ങൾപോലെ ഉയർന്നുനിൽക്കുന്ന സാനുമാഷിന്റെ കൃതികൾ . നാരായണഗുരു സ്വാമിയെക്കുറിച്ചും സഹോദരനയ്യപ്പനെക്കുറിച്ചും ബഷീറിനെക്കുറിച്ചും ചങ്ങമ്പുഴയെക്കുറിച്ചും ജീവചരിത്രങ്ങൾ എഴുതി. കുമാരനാശാന്റെ ജീവിതത്തിലേക്കും കവിതയിലേക്കുമുള്ള ഒരു രാജപാതയാണ് 'മൃത്യുഞ്ജയം കാവ്യജീവിതം'
എതിർപ്പിന്റെ ഇതിഹാസമായ കേശവദേവിനെക്കുറിച്ച് എഴുതിയ 'കേശവദേവ്: ഓടയിൽ മനുഷ്യനെ കണ്ടെത്തിയ എഴുത്തുകാരൻ' എന്ന രചന ദേവിന്റെ വികാരതീവ്രമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു.
വൈലോപ്പിള്ളിയുടെ ജീവചരിത്രമാണ് 'വൈലോപ്പിള്ളി: വാക്കുകളിലെ മന്ത്രശക്തി.' മലയാള നിരൂപണ സാഹിത്യത്തിലെ പ്രജാപതിയായ കുട്ടികൃഷ്ണമാരാരെക്കുറിച്ചുള്ള കൃതിയാണ് 'വിമർശനത്തിന്റെ സർഗ്ഗചൈതന്യം.
പി.കെ. ബാലകൃഷ്ണൻ ഉറങ്ങാത്ത മനീഷി, അയ്യപ്പപ്പണിക്കർ; നിഷേധത്തിന്റെ ചാരുരൂപം, സി.ജെ. തോമസ്: ഇരുട്ടുകീറുന്ന വജ്രസൂചി, കേസരി: ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ് തുടങ്ങിയ ഗ്രന്ഥങ്ങൾ നമ്മുടെ ജീവചരിത്രാകാശത്തിലെ നക്ഷത്രങ്ങളാണ്. ഡോ. പൽപു, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ, യുക്തിവാദി പത്രാധിപർ എം.സി. ജോസഫ്, കെ.സി.മാമ്മൻ മാപ്പിള തുടങ്ങിയ ഗ്രന്ഥങ്ങളും.
താഴ്‌വരയിലെ സന്ധ്യ'(രണ്ട് ഭാഗങ്ങൾ) സാനുവുമായി ഹൃദയബന്ധം പുലർത്തിയിരുന്ന പതിനാല് പ്രശസ്ത വ്യക്തികളുടെ തൂലികാചിത്രങ്ങളാണ്. ഈ ഗ്രന്ഥങ്ങൾ വായിച്ചാൽ മതി ഒരു മലയാളിക്ക് നമ്മുടെ സാഹിത്യം പഠിക്കാൻ .
അക്ഷരപൂജയിലൂടെ അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് നമ്മെ നയിച്ച നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് വിട പറഞ്ഞിരിക്കുന്നത് അക്ഷരഗുരുവിന് എന്റെ ആത്മപ്രണാമം. കാലവും ചരിത്രവും ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ രചന വൈഭവം മലയാള സാഹിത്യ ലോകത്ത് നിലനിൽക്കും. എറണാകുളത്തെ കാരിക്കാമുറിയിലെ 'സന്ധ്യ'യിലെ ഐശ്വര്യം പങ്കർന്ന ജ്ഞാന വെളിച്ചം അസ്തമിക്കാതെ നമുക്ക് ചൂട് പകരും.