പൊതു വ്യക്തി നിയമ വിഷയത്തിൽ ശക്തമായ നിലപാട് എടുത്ത്, എന്നാല് ധൃതി വയ്ക്കാതെ കരുതലോടെ നീങ്ങാൻ ആണ് ലീഗ് നീക്കം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന നീക്കം ആണിത്. ബിൽ പാർലമെൻ്റിൽ വരുമ്പോൾ ആണ് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുക ഉള്ളൂ. പ്രതിപക്ഷ പാർട്ടികൾ ഒന്നായി നിന്ന് ഇതിനെ എതിർക്കും എന്ന് ലീഗ് കരുതുന്നു. അഭിപ്രായ ഐക്യ രൂപീകരണത്തിന് ലീഗ് വേദികൾ ഒരുക്കുകയും നീക്കങ്ങളിൽ പങ്കാളി ആകുകയും ചെയ്യും.
“രാജ്യത്തെ ഭൂരിപക്ഷവും ബില്ലിനെ എതിർക്കും എന്നുറപ്പാണ്.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണ് ഈ പ്രസ്താവന. ഭരണനേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രധാന മന്ത്രി ഈ പ്രസ്താവന നടത്തിയത് ” പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
മുസ്ലിം സമുദായത്തെ മാത്രം അല്ല ഈ ബിൽ ബാധിക്കുക..അത് കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് ഒപ്പം നിൽക്കുന്ന കക്ഷികൾ പോലും ബില്ലിനെ എതിർക്കും. ബിൽ ബിജെപിയുടെ മരണ വാറൻ്റ് ആകുമെന്നും ലീഗ് ദേശീയ പ്രസിഡൻ്റ് ഖാദർ മൊയ്തീൻ പറഞ്ഞു.
“പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ തുടങ്ങി കഴിഞ്ഞു. മതേതര പാർട്ടികൾ ഒരുമിപ്പിക്കണം …എല്ലാവരെയും ഒരുമിപ്പിക്കാൻ ലീഗ് നേതൃത്വം കൊടുക്കും, പങ്കെടുക്കുകയും ചെയ്യും. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം തകർക്കാൻ ഇത് കൊണ്ട് കഴിയില്ല. ബിൽ വരുമ്പോൾ കൂടുതൽ വിശദമായി ചർച്ച ചെയ്യും”
കോഴിക്കോടും കൊച്ചിയിലും ഡൽഹിയിലും പൊതു വ്യക്തി നിയമ വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും എന്ന് പറഞ്ഞ ലീഗ് നേതൃത്വം പ്രശ്നത്തിൽ പരസ്യ പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും ഉടനെ ഇറങ്ങില്ലെന്നു കൂടി വ്യക്തമാക്കുകയാണ്. ബില്ല് വരുന്നതിനു മുൻപ് തന്നെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും സംഘടിപ്പിക്കുകയാണെങ്കിൽ അത് ബിജെപി രാഷ്ട്രീയ ആയുധമാക്കും എന്ന ആലോചനയിൽ നിന്നാണ് കരുതലോടെ ഉള്ള ഈ തീരുമാനം
മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്തീന്റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ , ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി , എം പി മാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ് , അബ്ദുസമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, എംഎൽഎമാരായ കെ പി എ മജീദ് , ആബിദ് ഹുസൈൻ തങ്ങൾ, ടി വി ഇബ്രാഹിം, യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
.