കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് പുതിയകേരളത്തിന്റെ ഉദയമാണെന്നും നമ്മുടെ സങ്കൽപ്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും അദ്ദേഹം പ്രഖ്യാപനത്തെ വിശേഷിപ്പിച്ചു.
advertisement
അതിദാരിദ്യ മുക്ത കേരളം എന്ന ലക്ഷ്യം സാധ്യമാക്കാൻ നേതൃത്വവും പിന്തുണയും നൽകിയ എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ കടക്കാനുദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. നാട് ഒരുമിച്ച് നിന്നതുകൊണ്ടാണ് ഈ ലക്ഷ്യം സാധ്യമാക്കാനായത്. അസാധ്യം എന്നൊന്നില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി.ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളാണ് അതിദാരിദ്ര്യമുക്തമാക്കപ്പെട്ടത്. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ് കേരളമന്നും ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനതയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പഞ്ഞു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി, വാട്ടർ മെട്രോ തുടങ്ങിയ പല കാര്യങ്ങളിലും കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്നത് ഏറ്റവും കുറവ് കേരളത്തിലാണ്. കോവിഡ് പ്രതിരോധത്തിലും കേരളം ലോക മാതൃക സൃഷ്ടിച്ചു.അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ എല്ലാവർക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് നവകേരള നിർമിതിയുടെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ല എന്ന് ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
