തിരുവനന്തപുരം: ന്യൂസ് 18 പുറത്ത് വിട്ട, സംവരണ അനുകൂല്യം തട്ടിയെടുക്കാനായുള്ള ജാതിമാറ്റ തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്ത്. സമീപ കാലയളവിലും ജാതിമാറ്റം വ്യാപകമായി നടക്കുന്നതിൻ്റെ തെളിവുകളാണ് പുറത്ത് വന്നത്. സംഭവത്തിൽ ലത്തീൻ സഭയ്‌ക്കെതിരെയും റവന്യു ഉദ്യോഗസ്ഥർക്കെതിരെയും ഡിജിപിക്ക് നാടാർ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. നിയമം ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് പലയിടങ്ങളിലും ജാതി മാറ്റവും മതം മാറ്റവും നടക്കുന്നതിൻ്റെ തെളിവുകൾ ന്യൂസ് 18 പുറത്തുകൊണ്ടു വന്നതിന് പിന്നാലെയായിരുന്നു പരാതി.
ഹിന്ദു, ക്രിസ്ത്യൻ വിശ്വാസികളായ നാടാർ ജാതിക്കാരും SIUC, RC, ഈഴവ, പരിവർത്തിത ക്രൈസ്തവർ എന്നിവരും രൂപത അധികൃതരുടെ ഒത്താശയോടെ ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുന്നുണ്ട്. ലത്തീൻ കത്തോലിക്ക സമുദായത്തിന് 4 ശതമാനം തൊഴിൽ സംവരണം ലഭിക്കും. സംവരണം കുറവുള്ള ജാതികളിൽ ഉൾപ്പെട്ടവർ ഇത് നേടാൻ വേണ്ടിയാണ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നത്. ക്രീമിലെയർ പരിധിയിൽ നിന്ന് രക്ഷപ്പെടാനും പലരും ജാതിമാറുന്നു. കഴിഞ്ഞ മാസങ്ങളിലും ഇത്തരത്തിൽ വ്യാപകമായി ജാതി മാറ്റം നടന്നതിൻ്റെ തെളിവുകളാണിത്.
advertisement
വീഡിയോ കാണാം
ഹിന്ദു നാടാർ വിഭാഗത്തിലുള്ളവരും മറ്റും ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് സ്വന്തമാക്കുമ്പോൾ മതം കൂടിയാണ് മാറ്റപ്പെടുന്നത്. സംഭവത്തിൽ വിഎസ് ഡിപി, കെ എൻ എം എസ്, എൻഎസ് എഫ് എന്നീ നാടാർ സംഘടനകൾ ആണ് ഡി ജി പിക്ക് പരാതി നൽകിയത്. നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ്പ് വിൻസെന്റ് സാമൂവൽ, മോൺസിഞ്ഞോർ ക്രിസ്തുദാസ് എന്നിവരും നെയ്യാറ്റിൻകര, കാട്ടാക്കട നെടുമങ്ങാട് താലൂക്കുകളിൽ 2010 മുതൽ 2025 വരെ ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരും ഉൾപ്പെട്ട സംഘമാണ് ഇതിന് പിന്നിൽ എന്നാണ് ഡി ജി പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
ഇതും വായിക്കുക: News 18 Investigation | സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി ജാതിമാറ്റ തട്ടിപ്പ്
ജാതിമാറ്റം നടത്തിയവരുടെ രേഖകൾ ഉൾപ്പെടുത്തിയാണ് പരാതി. അനധികൃത ജാതിമാറ്റം മൂലം ആനുകൂല്യം നഷ്ടപ്പെടുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ളവർക്കാണ്. അതിനാൽ ലത്തീൻ വിഭാഗത്തിൽ പെട്ടവർ തന്നെ രൂപത നേതൃത്വത്തിന്റെ നടപടിക്കെതിരെ രംഗത്തുവരുന്നുണ്ട്. അതേസമയം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പേരേര ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ കൃത്യത ഉറപ്പാക്കേണ്ടതും നടപടിയെടുക്കേണ്ടതും റവന്യൂ ഉദ്യോഗസ്ഥർ ആണെന്നാണ് വാദം.
1947ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസം പിന്തുടർന്ന് വന്നവരുടെ പിൻതലമുറക്കാർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ 2012 ൽ സർക്കാർ ഇറക്കിയ നിർദ്ദേശത്തിലെ അവ്യക്തത മറയാക്കിയാണ് ജാതിമാറ്റത്തട്ടിപ്പ് നടക്കുന്നത്. ബിഷപ്പുമാർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് സഹായ രേഖയായി മാത്രമേ റവന്യൂ അധികൃതർ പരിഗണിക്കാവു. എന്നാൽ മിക്കപ്പോഴും റവന്യൂ ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിലെ സർട്ടിഫിക്കറ്റ് മാത്രമാണ് കണക്കിലെടുക്കാറുള്ളത്.
സംവരണം ലത്തീൻ സഭയ്ക്ക് അല്ലെന്നും സമുദായത്തിനാണ് എന്നുമാണ് ജാതിമാറ്റത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. 1947 ന് മുമ്പ് മതം മാറിയ
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യമാണ് ജാതിമാറ്റം വഴി മറ്റുള്ളവർ തട്ടിയെടുക്കുന്നത് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.. സർക്കാർ വിശദമായ അന്വേഷണം നടത്തി അനധികൃതമായി സംവരണ ആനുകൂല്യം നേടിയ അനർഹർക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.