News 18 Investigation | സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി ജാതിമാറ്റ തട്ടിപ്പ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഹിന്ദു നാടാർ വിഭാഗത്തിലുള്ള നിരവധി പേർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ലത്തീൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതായി അച്ചടിവകുപ്പ് ഡയറക്ടർ 2009ൽ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു
പ്രദീപ് സി നെടുമൺ
മാറിമാറി വന്ന സർക്കാരുകൾ വിവിധ കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് വ്യാപകമായ ജാതിമാറ്റത്തിനും സംവരണത്തട്ടിപ്പിനും വഴിയൊരുക്കിയത്. ഹിന്ദു നാടാർ വിഭാഗത്തിലുള്ള നിരവധി പേർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ലത്തീൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതായി അച്ചടിവകുപ്പ് ഡയറക്ടർ 2009ൽ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ഇതേതുടർന്ന് 2010ൽ വ്യവസ്ഥകൾ കർശനമാക്കിയെങ്കിലും 2012ലും 2016ലും സർക്കാർ ഇറക്കിയ ഉത്തരവുകൾ വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകമാവാൻ വഴിയൊരുക്കുന്നതായിരുന്നു. 1947ന് മുമ്പ് ലത്തീൻ വിശ്വാസം പിന്തുടർന്നവരുടെ പിൻമുറക്കാർക്കേ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന വ്യവസ്ഥയിൽ ഇളവു വരുത്തണമെന്നാണ് നെയ്യാറ്റിൻകര രൂപതയുടെ ആവശ്യം. എന്നാൽ ഇത് കൂടുതൽ പേരുടെ ജാതിമാറ്റത്തിന് വഴിയൊരുക്കുമെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
advertisement

ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം ലഭിക്കാനായി ജാതി കോളത്തിൽ ലാറ്റിൻ കാതലിക് എന്ന് രേഖപ്പെടുത്തണമെന്ന് നെയ്യാറ്റിൻകര രൂപത 2009ൽ പുറത്തിറക്കിയ ബുള്ളറ്റിനിൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് പ്രദേശത്തുള്ള നിരവധി പേർ ലത്തീൻ സർട്ടിഫിക്കറ്റ് നേടി. ഗസറ്റ് വിജ്ഞാപനത്തിനായുളള തിരക്ക് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇക്കാര്യത്തിൽ ക്രമക്കേട് നടക്കുന്നതായി സംശയമുണ്ടെന്ന് അച്ചടിവകുപ്പ് ഡയറക്ടർ സർക്കാരിനെ അറിയിച്ചത്. തുടർന്ന് 2010ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ 1947ന് മുമ്പ് ലത്തീൻ സഭാ വിശ്വാസികളായി ചേർന്നവർക്കും പിന്മുറക്കാർക്കുമേ സമുദായ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളെന്ന് വ്യവസ്ഥ ചെയ്തു. എന്നാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ അധികൃതർ സഹായരേഖയായി പരിഗണിക്കണമെന്ന് 2012ൽ സർക്കാർ വീണ്ടും ഉത്തരവിറക്കി. അതിന് ശേഷം വ്യാപകമായി ജാതിമാറ്റം നടന്നതോടെ 2016ലും സർക്കാർ ഇത് സംബന്ധിച്ച് നിർദ്ദേശമിറക്കിയെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നതായിരുന്നില്ല. 1947 എന്ന നിബന്ധന പൂർണമായി എടുത്തുകളയണമെന്ന് നെയ്യാറ്റിൻകര രൂപത അടുത്തിടെ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ വ്യാപകമായി ജാതിമാറ്റം നടക്കുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംവരണാനുകൂല്യം കൂടുതൽ നഷ്ടമാകുമെന്നും സമുദായത്തിലുള്ളവർക്ക് തന്നെ ആശങ്കയുണ്ട്.
advertisement

വളരെ ആസൂത്രിതമായാണ് ജാതിമാറ്റം നടത്തുന്നതെന്നാണ് നാടാർ സംഘടനയായ വിഎസ്ഡിപിയുടെ ആരോപണം. ഔദ്യോഗിക രേഖകളിൽ വീണ്ടും മുക്കുവ എന്ന പദം പുന:സ്ഥാപിക്കണമെന്നും സംവരണം തട്ടിയെടുക്കാനുള്ള ജാതിമാറ്റം അനുവദിക്കരുതെന്നും KLCA മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ മെഴ്സിലിൻ ആവശ്യപ്പെട്ടു.

അതേസമയം മുമ്പ് വിദ്യാഭ്യാസപരമായും മറ്റും ഏറെ പിന്നാക്കമായിരുന്ന ലത്തീൻ കത്തോലിക്ക വിഭാഗത്തിന് 1947ന് മുമ്പുള്ള രേഖകൾ ലഭ്യമാക്കുക എളുപ്പമല്ലെന്നും വാദമുണ്ട്. ലത്തീൻ കത്തോലിക്ക വിഭാഗത്തിന് സർക്കാർ സർവീസിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്തായാലും സമുദായത്തിൽ അംഗസംഖ്യ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കൂടുതൽ നഷ്ടമാകാൻ ഇടയാക്കുമെന്നത് വസ്തുതയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 10, 2025 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Investigation | സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി ജാതിമാറ്റ തട്ടിപ്പ്