കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ അർദ്ധരാത്രി മുതൽ ആരംഭിച്ച പരിശോധന മിക്കയിടത്തും ബുധനാഴ്ച്ച പുലർച്ചെ അവസാനിച്ചു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന ആരോപണങ്ങളെ കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടന്നതെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ടിന്റെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെയും (എസ്ഡിപിഐ) മുൻ ഭാരവാഹികളുടെ വീടുകളും ഓഫീസുകളുമടക്കം ലക്ഷ്യമിട്ടായിരുന്നു എൻഐഎ പരിശേധന. നിരോധിത സംഘടനയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനുമായി സംസ്ഥാനത്ത് രഹസ്യമായി ഫണ്ട് സമാഹരിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസിക്ക് നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന.
advertisement
തൃശ്ശൂർ ജില്ലയിൽ, ചാവക്കാട്ടെ ഒരു ഉന്നത എസ്ഡിപിഐ നേതാവിന്റെ വസതിയിലും എൻഐഎ സംഘം പരിശോധന നടത്തിയതായാണ് വിവരം. ഈ നേതാവ് മുമ്പ് പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാതല നേതാവായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ച ഡിജിറ്റൽ ഉപകരണങ്ങളും ബാങ്കിംഗ് രേഖകളും എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയതായും റിപ്പോർട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് എൻഐഎ കൊച്ചി യൂണിറ്റിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഓപ്പറേഷന്റെ ഭാഗമായി നേതാവിന്റെ വീട്ടിലെത്തിയത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലും സമാനമായ റെയ്ഡുകൾ നടന്നതായാണ് വിവരം. സംസ്ഥാനവ്യാപകമായി റെയ്ഡ് നടന്നതിന്റെ സൂചനയാണിത്.
ഒളിവിൽ കഴിയുന്ന ആറ് പ്രതികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഇവർ പിഎഫ്ഐ കേസുകളിലും പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസൻ വധക്കേസിലും പ്രതികളാണ്. മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, എറണാകുളം സ്വദേശി മുഹമ്മദ് യാസർ അറാഫത്ത്, പാലക്കാട് സ്വദേശി അബ്ദുൾ റഷീദ്, എറണാകുളം എടവനക്കോട് സ്വദേശി അയൂബ് ടി. എ, മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്ജീൻ കുട്ടി, എറണാകുളം പറവൂർ സ്വദേശി അബ്ദുൾ വഹാബ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
റെയ്ഡ് നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി കേന്ദ്ര സായുധ പോലീസ് സേനയെയും വിന്യസിച്ചിരുന്നു.
2022-ലാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങളിൽ സംഘടനങ്ങളുടെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് രഹസ്യ ശംൃഖലകളിലൂടെയും അനുകൂല പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവർത്തനം തുടരുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായുള്ള അന്വോഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. നിരോധനം ലംഘിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തികം ലഭിക്കുന്നുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
സംഘടനയുമായി ബന്ധപ്പെട്ട് എൻഐഎ മുമ്പ് നടത്തിയിട്ടുള്ള ഓപ്പറേഷനുകളിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റെയ്ഡ് നടന്നതെന്നും റിപ്പോർട്ടുണ്ട്. റെയ്ഡിൽ പിടിച്ചെടുത്തിട്ടുള്ള ഡിജിറ്റൽ, ഇലക്ട്രോണിക് ഡേറ്റയും സാമ്പത്തിക രേഖകളും മറ്റ് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
അതേസമയം, റെയ്ഡുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങളോ കണ്ടെത്തലുകളോ സംബന്ധിച്ച് എൻഐഎ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. റെയ്ഡിൽ നിന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഹമ്മദ് മൻസൂർ യെമനിലേക്ക് കടന്നതായും സൂചനകളുണ്ട്. പ്രതികൾക്കായി 2024 ൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇവരെ കണ്ടെത്തുന്നവർക്ക് ലക്ഷങ്ങളായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
