കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണ സുതാര്യതയുണ്ടെന്നും ബാങ്ക് വായ്പകളോ മറ്റ് ബാധ്യതകളോ കമ്പനിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉപഭോക്താക്കളിൽ നിന്നുള്ള സെയിൽസ് കളക്ഷൻ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തങ്ങളെ വിശ്വാസമുള്ളവർ അപ്പാർട്ട്മെന്റുകൾ വാങ്ങാൻ പണം നൽകുന്നുണ്ട്. ബെനാമി ഇടപാടുകളോ കള്ളക്കടത്തോ നടത്തിയിട്ടില്ലെന്നും കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും ജോസഫ് കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആർക്കും അന്വേഷിക്കാവുന്നതാണ്.
സി.ജെ റോയിയുടെ മരണശേഷം സഹോദരൻ നടത്തിയ ആരോപണങ്ങൾ വൈകാരികമായ പ്രതികരണം മാത്രമാണെന്ന് എം.ഡി പറഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ ശത്രുക്കളല്ല എന്ന നിലപാടാണ് കമ്പനിക്കുള്ളതെന്നും അവരുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി വകുപ്പിനെതിരെ റോയി നൽകിയ ഹർജി തന്റെ നിർദ്ദേശപ്രകാരമാണ് പിൻവലിച്ചത്. റോയിയുടെ ഡയറിക്കുറിപ്പ് താൻ വായിക്കാതെയാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. അത് കുടുംബത്തിന് വേണ്ടി എഴുതിയതായതിനാൽ മറ്റൊരാൾ വായിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
റോയി ഒരു മികച്ച ഫാമിലി മാൻ ആയിരുന്നുവെന്നും കുടുംബപ്രശ്നങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും ജോസഫ് വ്യക്തമാക്കി. ഒരു ദിവസം ആറോളം തവണ റോയി ഭാര്യയെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. മരണത്തിലെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും കമ്പനിയുടെ ബിസിനസ് രീതികൾ വ്യക്തമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ടി.എ ജോസഫ് പറഞ്ഞു.
