'പുനർജ്ജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന വിജിലൻസിന്റെ ശുപാർശയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും രാഷ്ട്രീയപരമായി നേരിടുമെന്നും വിഡി സതീശൻ പഞ്ഞു. ഈ വാർത്ത തെറ്റാണെന്നാണ് അഭിപ്രായം. നേരത്തെ ഈ കേസ് വിജിലൻസ് അന്വേഷിച്ചതാണ്. ഒരു തരത്തിലും നില നിൽക്കുന്നതല്ല എന്നു കണ്ട് വിജിലൻസ് തന്നെ ഈ കേസ് ഉപേക്ഷിച്ചതാണ്.
advertisement
ഏത് തരത്തിൽ അന്വേഷിച്ചാലും നിയപരമായി നിലനിൽക്കുന്നതല്ല എന്ന് വ്യക്തമായതാണ്. നൂറ് ശതമാനം കൃത്യതയോടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത്. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈവശമുണ്ട്. 2018ൽ ഇങ്ങനെയൊരു കേസ് വന്ന സമയത്തു തന്നെ ഏത് തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞതാണ്. എല്ലാവിധ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുന്നിൽകണ്ടാണ് തനിക്കെതിരെ ഇത്തരമൊരു നീക്കമെന്നും 'ഷഡ്ഡി കേസ്' പോലുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010 ലെ സെക്ഷൻ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന്റെ ശുപാർശ.അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൌണ്ടേഷൻ എന്ന പേരിൽ ‘പുനർജ്ജനി പദ്ധതി’ക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്.യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
