വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയപ്പോഴാണ് കെ എസ് യു മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പടെയുള്ള പ്രവർത്തകരാണ് മാർച്ചിനെത്തിയത്. അഭിജിത്തിനും സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിനുമടക്കം പരിക്കേറ്റു. പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. പെൺകുട്ടികളടക്കം നിരവധിപ്പേർക്ക് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. ഒറ്റപ്പെട്ട പൊലീസുകാരെ പ്രവർത്തകരും ആക്രമിച്ചു. പത്തോളം പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ പലരെയും ആശുപത്രിയിലേക്ക് മാറ്റി.
advertisement
Also Read- ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് ഉദ്യോഗാർഥികൾ; ആ കണ്ണീർ വീണെന്റെ കാല് പൊള്ളിയെന്ന് മുൻ മുഖ്യമന്ത്രി
മാർച്ച് അക്രമാസക്തമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതൽ സംഘർഷഭരിതമാകുകയായിരുന്നു. കെഎസ് യു പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ് ഇപ്പോൾ. സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനുള്ള ശ്രമം നടക്കില്ലെന്ന് കെ എം അഭിജിത്ത് പ്രതികരിച്ചു. നെയിം പ്ലേറ്റ് മാറ്റിയ പൊലീസുകാർ പ്രവർത്തകരെ അടിച്ചൊതുക്കാനാണ് ശ്രമിച്ചതെന്നും അഭിജിത്തും ഷാഫി പറണ്പിൽ എംഎൽഎയും ആരോപിച്ചു. പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കെഎസ് യു പ്രതിഷേധിക്കും.
എൽ.ജി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഉദ്യോഗാർഥികളുടെ താൽപര്യത്തിനു വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാരിനെതിരെയുള്ള എല്ലാ അപവാദ പ്രചരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി നിയമനം സംബന്ധിച്ച കണക്കുകളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ആരോപണത്തെ കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.എസ്.സിയെ മുന്‍നിർത്തി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർ ഉയർത്തുന്ന ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.