ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായ അതിക്രമമാണ് പൊലീസ് നടത്തിയത്. സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പൊലീസ് അതിക്രമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതുമാണ്.
advertisement
എന്നാല്‍ ഇന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വനിതാ പൊലീസുകാരില്ലാതെ നിലത്തുകൂടി വലിച്ചിഴച്ചും സമര സമിതി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും അറസ്റ്റു ചെയ്തിരിക്കുകയാണ്. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്യണമെന്ന വാശിയിലാണ് പൊലീസെന്നും സതീശന്‍ പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന ജനകീയ സദസോടു കൂടി യു.ഡി.എഫും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ ശക്തമായി രംഗത്തിറങ്ങും. സമരം ചെയ്യുന്നവരോടൊപ്പം യു.ഡി.എഫ് ഉണ്ടാകും. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലും യു.ഡി.എഫ് ഈ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുകയാണ്. ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അത് രാഷ്ട്രീയമാണെന്നാണ് ആക്ഷേപമെങ്കില്‍ അത് സമ്മതിക്കുന്നു. അതില്‍ രാഷ്ട്രീയമുണ്ട്. ഇത് കേരളം മുഴുവന്‍ ഇരകളാകാന്‍ പോകുന്ന ഒരു പദ്ധതിയില്‍ നിന്നും രക്ഷിക്കാനുള്ള ജനകീയ സമരമാണ്. അതിനൊപ്പമാണ് യു.ഡി.എഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read- കെ-റെയിൽ സമരക്കാർക്കെതിരായ പൊലീസ് നടപടി; ചങ്ങനാശ്ശേരിയിൽ വെള്ളിയാഴ്ച ഹർത്താൽ
പ്രതിപക്ഷം എവിടെയാണ് അക്രമം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം. ജനാധിപത്യപരമായ രീതിയില്‍ തടയുകയല്ലാതെ പൊലീസിനെ കല്ലെറിഞ്ഞോ? ആക്രമിച്ചോ? യു.ഡി.എഫ് നേതാവായ ജോസഫ് എം. പുതുശേരി ഉള്‍പ്പെടെയുള്ളവരുടെ ഷര്‍ട്ട് വലിച്ചുകീറി ആക്രമിച്ചു. ചങ്ങനാശേരിയില യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ജെ ലാലി പരുക്കേറ്റ് തളര്‍ന്ന് വീണു. നിരവധി സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിക്കുകയാണ്. കുഞ്ഞുങ്ങള്‍ നോക്കി നില്‍ക്കേ അമ്മമാരെ നിലത്തിട്ട് വലിച്ചിഴച്ച് പുരുഷ പൊലീസുകാര്‍ വാഹനങ്ങളിലേക്ക് വലിച്ചെറിയുകയാണ്. അവരാണ് അവിടെ അതിക്രമം കാട്ടിയത്. നരനായാട്ടാണ് അവിടെ നടന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം അത് ഏറ്റെടുക്കുമെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.