പാക്കിസ്ഥാന്റെ കൊടി പ്രദർശിപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും ആരോപണമുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവ് നൽകിയ പരാതിയിൽ പറയുന്നു.
ഉദയംപേരൂരിൽ വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിലെ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ ആണ് പാകിസ്ഥാൻ പതാക ഉപയോഗിച്ചത്.
ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന 40 ദിവസം നീണ്ട പ്രാർത്ഥനാ ശുശ്രൂഷയിൽ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാക്കിസ്ഥാന്റെ പതാകയും ഉണ്ടായിരുന്നു. ബിജെപി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ നൽകിയ പരാതിയിൽ ആണ് ഉദയംപേരൂർ പൊലീസ് കേസെടുത്തത്. പരിപാടിയുടെ സംഘാടകനും ഓഡിറ്റോറിയത്തിന്റെ ഉടമയുമായ പുതിയകാവ് സ്വദേശി ദീപു ജേക്കബിനെതിരെയാണ് പൊലീസ് കേസ്. ചൈനയിൽ നിന്നാണ് ദീപു ജേക്കബ് പതാക വാങ്ങിയത്.
advertisement
എല്ലാ രാജ്യങ്ങളുടെയും സമാധാനത്തിനായി നടത്തിയ പരിപാടിയാണെന്നാണ് സംഘാടകരുടെ വാദം. കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നും ഓഡിറ്റോറിയം ഉടമ ദീപ പറയുന്നു.
മതസ്പർദ്ധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പാകിസ്ഥാൻ പതാക പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച് ആരാധന നടത്തിയെന്നാണ് എഫ്ഐആർ. പരിപാടി നടത്തിയതിന് ശേഷം മറ്റൊരു ചടങ്ങിനായി ഓഡിറ്റോറിയത്തിലേക്ക് പോയവരാണ് പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചത്. പോലീസിന് ലഭിച്ച പരാതിയെത്തുടർന്ന് പതാക കസ്റ്റഡിയിലെടുത്തു.
