സംസ്ഥാനത്തെ ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങൾ ആശാവർക്കർമാർക്കായി അധിക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതിമാസം ഏറ്റവുമധികം തുക നൽകുമെന്ന് പ്രഖ്യാപിച്ച് തുക വകയിരുത്തിയത് മുത്തോലി ഗ്രാമപഞ്ചായത്ത് ആണെന്നതാണ് പ്രത്യേകത. ബിജെപിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
മുത്തോലി എവിടെയാണ് എന്ന് അറിയാത്തവരും പാലാ ബ്രില്യന്റ് എന്ന് കേട്ടുകാണും. കേരളത്തിൽ വിദ്യാർഥികൾ ഉള്ള വീടുകളിലെല്ലാം കേൾക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരാണത്. ആ സ്ഥാപനത്തിന്റെ ആസ്ഥാനം പാലാ നിയമസഭാ മണ്ഡലത്തിൽ മുനിസിപ്പാലിറ്റിയോട് ചേർന്ന് കിടക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്തിലാണ്.
advertisement
മീനച്ചിലാറിന്റെ കരയിലെ ഗ്രാമപഞ്ചായത്ത് എങ്ങനെയാണ് സംസ്ഥാനത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മുന്നേറിയത് ? അവർക്ക് ഇത്തരമൊരു പ്രഖ്യാപനം നടത്താൻ കഴിഞ്ഞത് എങ്ങനെ ? അത് പ്രയോഗികമാക്കുന്നത് എങ്ങനെ?
ഇതേക്കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി. മീനാഭവൻ ന്യൂസ് 18 നോട് സംസാരിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തി ?
സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നൽകാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിന്റെ 2025–26 ബജറ്റിലാണ് ഞങ്ങളുടെ പ്രഖ്യാപനം. ആശാ വർക്കർമാർക്ക് മാത്രമായി ബജറ്റിൽ മാറ്റി വെച്ചത് 12 ലക്ഷം രൂപയാണ്. അങ്ങനെ ഒരു വർഷം ഒരു ആശാ പ്രവർത്തകയ്ക്ക് 84,000 രൂപ അധികമായി ലഭിക്കും.
ഇത് ബജറ്റിന്റെ സോഫ്റ്റ് കോപ്പിയിൽ ഇല്ലല്ലോ ?
ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള ബജറ്റ് ചർച്ചയിലാണ് ഞാൻ ഇത് അവതരിപ്പിച്ചത്. അതിന് അംഗീകാരം നേടിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ഇനി വരാനുള്ള തുക കൂടി കണക്കിലെടുത്താണ് ഇത് അവതരിപ്പിച്ചത്.
എന്തായിരുന്നു ഇതിനോടുള്ള പ്രതികരണം?
ആശാ വർക്കർമാർക്ക് ഇതിന് തീർച്ചയായും അർഹതയുണ്ട്, അതിനാൽ അത് നൽകേണ്ടത് തന്നെയാണ് എന്നാണ് ഞങ്ങൾക്ക് കിട്ടുന്ന പ്രതികരണം.
നിങ്ങൾക്ക് എത്ര ആശാ വർക്കർമാരുണ്ട് ?
13 വാർഡുകൾ മാത്രമുള്ള പഞ്ചായത്താണ് മുത്തോലി. ഓരോ വാർഡിലും ഓരോരുത്തരായി 13 ആശാ വർക്കർമാരാണ് ഉള്ളത്.
ഇത് കേന്ദ്രാവിഷ്കൃതമായ സംസ്ഥാനം കൂടി നടത്തുന്ന ഒരു പദ്ധതിയാണ്. ഇതിൽ പഞ്ചായത്തുകൾ സാമ്പത്തികമായി ഇടപെടുന്നത് നല്ല പ്രവണതയാണോ ?
പഞ്ചായത്തീ രാജ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വയം പര്യാപ്‌തമാകണം. അങ്ങനെ സർക്കാരുകൾ നൽകുന്ന തുകയിൽ നിന്നല്ലാതെ കാര്യങ്ങൾ നടത്താൻ കഴിയുന്ന തരത്തിലേക്ക് മാറണം. ഞങ്ങൾക്ക് അതിന് സാധ്യമായ രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നു. ഇതിൽ എന്താണ് ഔചിത്യക്കുറവ് ?
പക്ഷെ അധികമായി അനുവദിച്ച 12 ലക്ഷം രൂപ കൊടുക്കാൻ ഒരു പഞ്ചായത്തിന് എങ്ങനെയാണ് കഴിയുന്നത്? ഇത് വലിയ ബാധ്യത ആകില്ലേ ?
ഞങ്ങളുടെത് ഒരു ചെറിയ പഞ്ചായത്ത് ആണെങ്കിലും നല്ല വരുമാനമുള്ള ഒന്നാണ്. നിങ്ങൾക്ക് അറിയാവുന്നതു പോലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബ്രില്ല്യന്റ് ഇവിടെയാണ്. 18 സ്കൂളുകൾ ഉണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ ഇവിടെയാണ് വളരെ വലിയൊരു സ്പോർട്സ് അറീനയുണ്ട്. റബർ വ്യവസായ ശാല ഉണ്ട്. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ ഉണ്ട്. ഇതെല്ലാം വരുമാനത്തിലേക്ക് വരുന്നു. തൊഴിൽക്കരമാണ് മുന്നിൽ. തനത് ഫണ്ടിൽ നിന്ന് കൊടുക്കാൻ പ്രൊവിഷൻ ഉണ്ട്. നിശ്ചിത ശതമാനത്തിന് മുകളിൽ പോകരുത് എന്നെ ഉള്ളു. കഴിഞ്ഞ സാമ്പത്തിക വർഷം റോഡ് ഉൾപ്പെടെ ഉള്ള പണികൾക്ക് എല്ലാ വാർഡുകളിലുമായി ഒരു കോടി 30 ലക്ഷം ഞങ്ങൾ കൊടുത്തിരുന്നു. അത് വെച്ച് നോക്കുമ്പോൾ 12 ലക്ഷം ചെറിയ തുകയാണ്.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ആശാ സമരം നടക്കുമ്പോൾ സ്വാഭാവികമായും ഈ തീരുമാനത്തിൽ രാഷ്ട്രീയപരമായ എതിർപ്പ് ഉണ്ടാകാം. അതിനെ എങ്ങനെ കാണുന്നു ?
ഞായറാഴ്ച ഉൾപ്പടെ രാവിലെ മുതൽ ആരോഗ്യകാര്യങ്ങൾക്ക് വേണ്ടി ഇറങ്ങി നടക്കുന്നവരാണ് ആശമാർ. അവർക്ക് സർക്കാരിൽ നിന്ന് കിട്ടേണ്ട 7000 രൂപ എന്ന് പറയുന്നത് തന്നെ കുറവല്ലേ ? ഇപ്പോൾ താൽക്കാലിക ജീവനക്കാർക്ക് പോലും അതിലും മേലെ അല്ലെ ? അവർക്ക് വേണ്ട ഓണറേറിയം സമയത്ത് കിട്ടാത്തതാണല്ലോ ഈ സമരത്തിന് തന്നെ കാരണം. അപ്പോൾ പഞ്ചായത്ത് അവർക്ക് ഇത്തരമൊരു സാമ്പത്തിക സഹായം നൽകുന്നതിനെ എതിർക്കുന്നതിൽ എന്താണർത്ഥം ?
സാങ്കേതികമായ കാരണങ്ങൾ കൊണ്ട് ഇതിൽ തടസം ഉണ്ടാകാൻ സാധ്യത ഇല്ലേ ? അങ്ങനെ വന്നാൽ എങ്ങനെ നേരിടും ?
പദ്ധതി വിഹിതം ആണെങ്കിലും തനത് വിഹിതം ആണെങ്കിലും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെയേ നടപ്പാക്കാനാകൂ. അവർ ഇതിന് തടസം പറയില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അവിടെ എന്തെങ്കിലും തടസമുണ്ടായാൽ അതിന് അപ്പീൽ കൊടുക്കും. അതാണ് രീതി. ഇനി അതിനപ്പുറം പോകണം എങ്കിൽ നിയമപരമായി നേരിടാനും തയാറാണ്.