രണ്ട് പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്. കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ തോല്‍പ്പിക്കാന്‍ ഗുണം ചെയ്യും എന്ന് കത്തില്‍ പറയുന്നുണ്ട്. പുറത്തുവന്ന ഭാഗത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഇല്ല എന്നതും ശ്രദ്ധേയമാണ്. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം പൊടിപൊടിക്കുന്നതിനിടയിലാണ് കത്ത് പുറത്തുവന്നത്.
എന്നാല്‍, ഈ കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതൊക്കെ കഴിഞ്ഞുപോയ അധ്യായമാണ്. പലരും സ്ഥാനാർത്ഥികളെ നിര്‍ദേശിക്കും. അതില്‍ നിന്നെല്ലാം കൂടിയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുക. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നു. അതാണ് പരിഗണിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.
advertisement
പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കെ മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാമെന്നും കത്തില്‍ താന്‍ മോശം സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.
'കെ. മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണ്. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. അത് നേതൃത്വത്തിന് അറിയുന്ന കാര്യമാണ്. ആ കത്ത് ഞാന്‍ കണ്ടിട്ടില്ല, അതിലെ വിശദാംശങ്ങളും അറിയില്ല. മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുരളീധരനെ പോയി കണ്ടതാണ്. ഇതിലൊക്കെ എന്താണ് വാര്‍ത്താ പ്രധാന്യമെന്ന് മനസിലാകുന്നില്ല.' - രാഹുല്‍ പറഞ്ഞു.
