ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയൻബാബു, സി അജയകുമാർ, കെ സി വിക്രമൻ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് പാർട്ടി നിർദ്ദേശം.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ആദ്യഘട്ടം മുതൽ വി കെ മധു വിട്ടുനിന്നിരുന്നു. മധു ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന നിലയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഏറെയും അരുവിക്കര മണ്ഡലത്തിൽ ആയിരുന്നു. അരുവിക്കരയിൽ മധു സ്ഥാനാർഥിയാക്കുമെന്ന പ്രാദേശിക പ്രവർത്തകരടക്കം ഉറപ്പിച്ചതുമാണ്. സ്ഥാനാർഥിത്വം ഉറപ്പിച്ചു തന്നെയാണ് ജില്ലാ പഞ്ചായത്തിൻ്റെ റോഡുകൾ അടക്കമുള്ള പ്രധാന പദ്ധതികളിൽ പലതും അരുവിക്കരയിൽ മധു നടപ്പിലാക്കിയത്. എന്നാൽ അവസാന നിമിഷം സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ മധുവും കൂടെയുള്ളവരും വലിയ പ്രതിഷേധത്തിലായി. അതിൻ്റെ ഭാഗമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മധു വിട്ടുനിന്നത്.
advertisement
Also Read- ഇനി ബ്ലൂട്ടൂത്തിലും മിണ്ടണ്ട; ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാൽ ലൈസൻസ് പോകും
പിന്നീട് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടതിനെ തുടർന്നാണ് മധു പ്രചരണ രംഗത്ത് സജീവമായത്. അപ്പോഴും ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വികസന പദ്ധതികളും സർക്കാരിൻ്റെ ഭരണ നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാതെ മധു പൂർണമായി നിസഹകരിച്ചു.
മണ്ഡലം കമ്മിറ്റിക്കും ഇക്കാര്യത്തിൽ അമർഷമുണ്ടായിരുന്നു. സിപിഎം വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി മധുവിനെതിരെ പാർട്ടിക്ക് പരാതി നൽകുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും മധുവിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മധുവിനെതിരെ അന്വേഷണത്തിന് ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്.
Also Read- പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും; ആരംഭിക്കുന്നത് രണ്ടര മാസങ്ങൾക്ക് ശേഷം
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മികച്ച നേട്ടമാണ് ഇത്തവണ ഇടതുമുന്നണിക്ക് ഉണ്ടായത്. കോവളം ഒഴികെയുള്ള 13 മണ്ഡലങ്ങളിലും ഇടതു സ്ഥാനാർഥികൾ വിജയിച്ചു. ദീർഘകാലം യുഡിഎഫ് കുത്തകയായിരുന്ന അരുവിക്കര പിടിച്ചെടുക്കുകയും ചെയ്തു. അപ്പോഴും പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ജില്ലയിലെ മുതിർന്ന നേതാവ് ശ്രമിച്ചത് പാർട്ടിയെ ഞെട്ടിച്ചു.
ജില്ലയിലെ സിപിഎമ്മിൻ്റെ ഏറ്റവും പ്രധാന നേതാക്കളിലൊരാളാണ് മധു. അത്തരത്തിൽ മുതിർന്ന നേതാവ് തന്നെ വിഭാഗീയ പ്രവർത്തനം നടത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വവും. ഈ സാഹചര്യത്തിൽ മധുവിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.